ശാന്തിഗിരി ആശ്രമം കൊട്ടാരക്കര ബ്രാഞ്ചിന്റെ ഏഴാം വാര്‍ഷികം ഇന്ന്
കൊട്ടാരക്കര: ചരിത്രവും കലയും പൈതൃകവുമൊക്കെ ഇഴുകി ചേർന്ന കൊട്ടാരക്കരയിൽ ആത്മീയതയുടെ ഉൾത്തുടിപ്പുണർത്തി ശാന്തിഗിരി ആശ്രമം തിരിതെളിഞ്ഞിട്ട് ഇന്ന് ഏഴു വര്‍ഷം തികയുന്നു. ഒരാൾ ആയിരം പേരുടെ വേല ചെയ്യണമെന്ന കരുണാമയനായ ഗുരുവിന്റെ വാക്കുകൾ അന്വർഥമാക്കി സന്യാസിമാരുൾപ്പെടെ ഇവിടെയുള്ള ഓരോ കുഞ്ഞും ഓരോ മനുഷ്യനും നിസ്വാർത്ഥമായി സ്വന്തം വിയർപ്പും കഷ്ടപ്പാടും ജീവനും ജീവിതവുമൊക്കെ മണ്ണിനോടും കല്ലിനോടും ചേർത്ത് വച്ച് കൊണ്ട് കേവലം 13 ദിവസം കൊണ്ട് ആശ്രമത്തിന്റ പണി പൂർത്തിയാക്കിയപ്പോൾ അത് ഒരുമയുടെ എളിയ വിജയമായി ലോകം കണ്ടു. മഹാഗുരുവിന്റെ ദൗത്യത്തിന്റെ തുടർച്ചയായി ഗുരുസ്ഥാനീയ അറിവും, നിറവും, നേരും, കരുണ്യവും ഇഴചേര്‍ത്ത് ഇവിടെ അണയാത്ത ദീപം തെളിച്ചു.
ശാന്തിഗിരി ആശ്രമം കൊട്ടാരക്കര ബ്രാഞ്ചിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുന്നു. വൈകിട്ട് 7.00 മണിക്ക് സൂം മീറ്റിംഗിലൂടെ ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രന്‍ ജ്ഞാനതപസ്വി, ആശ്രമം അഡ്വൈസറി കമ്മിറ്റി അംഗങ്ങള്‍, ആശ്രമം ബ്രാഞ്ച് കോര്‍ഡിനേഷന്‍, ഏരിയ കമമിറ്റി പ്രതിനിധികള്‍, മറ്റ് സാംസ്കാരിക പ്രവര്‍ത്തകര്‍, ഗുരുഭക്തര്‍ എന്നിവര്‍ പങ്കെടുക്കും.