ന്യൂഡല്‍ഹി: സിംബാബ്‌വെ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റന്‍ ഹീത്ത് സ്ട്രീക് (49) അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു മരണം.
സ്ട്രീക്കിന്‍റെ ഭാര്യ നദീന്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് വിയോഗ വാര്‍ത്ത അറിയിച്ചത്. ഏറെ നാളായി കാന്‍സര്‍ രോഗ ചികിത്സയിലായിരുന്നു.
ഹീത്ത് സ്ട്രീക് മരിച്ചതായി അടുത്തിടെ സാമൂഹ മാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത പ്രചരിച്ചിരുന്നു. 1993- 2005 കാലഘട്ടത്തില്‍ സിംബാബ്‌വെ ക്രിക്കറ്റ് ടീമിന്‍റെ നെടും തൂണായിരുന്നു ഹീത്ത് സ്ട്രീക്ക്. ഫാസ്റ്റ് ബൗളറായ അദേഹം ബാറ്റുകൊണ്ടും നിര്‍ണായകഘട്ടങ്ങളില്‍ ടീമിന് രക്ഷകനായിരുന്നു. 65 ടെസ്റ്റില്‍നിന്ന് 1990 റണ്‍സും 216 വിക്കറ്റും നേടി.
189 ഏകദിനത്തില്‍നിന്ന് 2943 റണ്‍സും 219 വിക്കറ്റും സ്വന്തമാക്കി. ഏകദിന– ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ സിംബാബ്‌വെയുടെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരന്‍ കൂടിയാണ്. ടെസ്റ്റില്‍ ഒരു സെഞ്ചുറിയും 11 അര്‍ധസെഞ്ചുറിയും, ഏകദിനത്തില്‍ 13 അര്‍ധസെഞ്ചുറിയും സ്ട്രീക്കിന്‍റെ ബാറ്റില്‍നിന്നു പിറന്നു.
68 ഏകദിനങ്ങളില്‍ സിംബാബ്‌വെയെ നയിച്ചു. 18 മത്സരങ്ങളില്‍ വിജയം നേടിയപ്പോള്‍, 47 പരാജയവും മൂന്നു മത്സരം ഫലമില്ലാതെയും അവസാനിച്ചു. 21 ടെസ്റ്റുകള്‍ ടീമിനെ നയിച്ചപ്പോള്‍ നാലു മത്സരങ്ങളില്‍ വിജയം നേടി, 11 തോല്‍വിയും ആറ് സമനിലയും. 2005ല്‍ തന്‍റെ 31-ാം വയസില്‍ വിരമിച്ചു. പിന്നീട് പരിശീലകനായി ക്രിക്കറ്റ് ലോകത്ത് സജീവമായിരുന്നു.