ഇടുക്കി ചിന്നക്കനാലിൽ കാട്ടാനക്കൂട്ടം വീട് തകർത്തു. വിളക്ക് മൗണ്ട് ഫോർട്ട് സ്കൂളിനു സമീപം രാജന്റെ വീടാണ് തകർത്തത്. കാട്ടാനക്കൂട്ടത്തിൽ ചക്കക്കൊമ്പനും ഉണ്ടായിരുന്നു. തിങ്കളാഴ്ച പുലർച്ചെ 5 മണിയോടെയായിരുന്നു ആക്രമണം.
ആക്രമകാരിയായ അരിക്കൊമ്പനെ പിടികൂടിയശേഷം ഒരുകൂട്ടം പിടിയാനകളും കുട്ടികളും പ്രദേശത്ത് വരികയും ശബ്ദമുണ്ടാക്കുകയും ചെയ്തെന്ന് നാട്ടുകാർ പറഞ്ഞിരുന്നു. ഈ ആനക്കൂട്ടമാണ് രാജന്റെ വീട് തകർത്തത്. അരിക്കൊമ്പനെ കൊണ്ടുപോയ സാഹചര്യത്തിൽ മറ്റ് ആനകൾ അക്രമകാരികളായെന്ന് നാട്ടുകാർ പറയുന്നു.
അതേസമയം, വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല ചർച്ച സംഘടിപ്പിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. വിദഗ്ധ പാനൽ രൂപീകരിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. അരിക്കൊമ്പനെ പിടിച്ചതു കൊണ്ട് മാത്രം പ്രശ്നം തീരില്ല. മറ്റുവഴികൾ ഇല്ലാത്തതു കൊണ്ട് മാത്രമാണ് അരിക്കൊമ്പനെ പിടിച്ചത്. ഈ ദൗത്യം സുതാര്യമായാണ് ചെയ്തതെന്നും എ.കെ ശശീന്ദ്രൻ പറഞ്ഞു.