KeralaLatest

അരിക്കൊമ്പൻ സിഗ്നലിൽ

“Manju”

ഇടുക്കി; ചിന്നക്കനാലിൽ നിന്ന് പെരിയാർ ടൈഗർ റിസർവ് വനമേഖലയിൽ തുറന്നുവിട്ട അരിക്കൊമ്പനെ ധരിപ്പിച്ച റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ ലഭിച്ചു. നിലവിൽ കൊമ്പൻ തമിഴ്നാട് അതിർത്തിയായ മുല്ലക്കുടിയിൽ ഉണ്ടെന്നാണ് സിഗ്നൽ നൽകുന്ന വിവരം. നേരത്തെ അരിക്കൊമ്പന്റെ റേഡിയോ കോളർ സിഗ്നൽ വനംവകുപ്പിന് കിട്ടുന്നുണ്ടായിരുന്നില്ല. ക‍ഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ടു മണിക്കാണ് അവസാനമായി സിഗ്നൽ കിട്ടിയത്. തമിഴ്നാട് വനമേഖലയിലെ വണ്ണാത്തിപ്പാറ ഭാഗത്തായിരുന്നു അപ്പോൾ അരിക്കൊമ്പൻ ഉണ്ടായിരുന്നത്. ഇപ്പോൾ കൊമ്പൻ മുല്ലക്കുടിയിൽ എത്തി.

മേഘാവൃതമായ കാലാവസ്‌ഥയും ഇടതൂർന്ന വനവും ആണെങ്കിൽ സിഗ്നൽ ലഭിക്കാൻ കാലതാമസമുണ്ടാകും. ഇതായിരിക്കും പ്രശ്നമെന്നാണ് വനംവകുപ്പിന്റെ നിഗമനം. സാങ്കേതിക പ്രശ്നം പരിഹരിക്കാൻ ഡബ്ല്യൂഡബ്ല്യൂഎഫിനോട് വനംവകുപ്പ് ആവശ്യപ്പെട്ടിരുന്നു. വിഎച്ച്എഫ് ആന്റിന ഉപയോഗിച്ച് ട്രാക്ക് ചെയ്യാൻ ശ്രമവും നടക്കുകയായിരുന്നു.

അതേസമയം, അരിക്കൊമ്പന്‍ കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. അരിക്കൊമ്പന്‍ ദൗത്യം പൂര്‍ത്തിയാക്കിയതായി സര്‍ക്കാര്‍ കോടതിയെ അറിയിക്കും. ചിന്നക്കനാല്‍ മേഖലയില്‍ നിന്ന് അരിക്കൊമ്പനെ മാറ്റണമെന്നായിരുന്നു ഡിവിഷന്‍ബെഞ്ചിന്‍റെ ഉത്തരവ്. പറമ്പിക്കുളത്തിന് പകരം ആനയെ മാറ്റുന്ന സ്ഥലം വിദഗ്ധ സമിതിയുമായി ആലോചിച്ച് സര്‍ക്കാരിന് തീരുമാനിക്കാമെന്നും മാറ്റുന്ന സ്ഥലം അതീവ രഹസ്യമായി സൂക്ഷിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

Related Articles

Back to top button