ന്യൂഡൽഹി ; കർണാടകയിൽ 24 മന്ത്രിമാർ കൂടി ഇന്നു സത്യപ്രതിജ്ഞ ചെയ്തു. ഇതോടെ മന്ത്രിസഭയുടെ അംഗബലം പരമാവധി 34 ആയി. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും 8 മന്ത്രിമാരും മേയ് 20ന് അധികാരമേറ്റിരുന്നു.
എച്ച്.കെ. പാട്ടീൽ, കൃഷ്ണ ബൈറെഗൗഡ, എൻ. ചെലുവാരായസ്വാമി, കെ. വെങ്കടേഷ്, എച്ച്.സി. മഹാദേവപ്പ, കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ഈശ്വർ ഖൺഡ്രെ, പാർട്ടിയുടെ മുൻ അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവു, ക്യാതസാന്ദ്ര എൻ രാജണ്ണ, ശരണബസപ്പ ദർശനാപുർ, ശിവാനന്ദ് പാട്ടീൽ, രാമപ്പ ബാലപ്പ ടിമ്മപുർ, എസ്.എസ്. മല്ലികാർജുൻ, ശിവരാജ് സംഗപ്പ തംഗഡാഗി, ശരണപ്രകാശ് രുദ്രപ്പ പാട്ടീൽ, മംഗൾ വൈദ്യ, ലക്ഷ്മി ഹെബ്ബാൾക്കർ, റഹിം ഖാൻ, ഡി. സുധാകർ, സന്തോഷ് ലാഡ്, എൻ.എസ് ബോസ്‌രാജു, ബി.എസ്. സുരേഷ, മധു ബംഗാരപ്പ, എം.സി. സുധാകർ, ബി. നാഗേന്ദ്ര തുടങ്ങിയവരാണ് ഇന്നു സത്യപ്രതിജ്ഞ ചെയ്തത്.
ലിംഗായത് വിഭാഗത്തിൽനിന്നുള്ള ആറു പേരും വൊക്കലിഗ വിഭാഗത്തിൽനിന്നുള്ള നാലുപേരും ഇന്നു സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. എസ്‌സി വിഭാഗത്തിൽനിന്ന് മൂന്ന്, എസ്‌ടി വിഭാഗത്തിൽനിന്ന് രണ്ട്, കുരുബ, രാജു, മറാത്ത, എഡിഗ, മോഗവീര എന്നീ പിന്നാക്ക വിഭാഗങ്ങളിൽനിന്നായി അഞ്ചുപേരും ഇന്നു സത്യപ്രതിജ്ഞ ചെയ്തു. ദിശേന് ഗുണ്ടു റാവുവിന്റെ സത്യപ്രതിജ്ഞയോടെ ബ്രാഹ്മണ വിഭാഗത്തിൽനിന്നും മന്ത്രിസഭാ പ്രാധിനിധ്യമുണ്ടായി.
മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ശിവകുമാറും പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, കെ.സി.വേണുഗോപാൽ എന്നിവരുമായി ഡൽഹിയിൽ 2 ദിവസം നടത്തിയ ചർച്ചയ്ക്കൊടുവിലാണു മന്ത്രിമാരുടെ കാര്യത്തിൽ ധാരണയായത്.