IndiaLatest

ഇന്ത്യ ഇന്ന് ജിഎസ്‌എല്‍വി എഫ്12 വിക്ഷേപിക്കും

“Manju”

തിരുവനന്തപുരം : ഇന്ത്യയുടെ രണ്ടാം തലമുറ ഗതിനിര്‍ണയ ഉപഗ്രഹം എൻവിഎസ് 01 ന്റെ വിക്ഷേപണം ഇന്ന്. ജിപിഎസിന് ബദലായി ഇന്ത്യ അവതരിപ്പിച്ച നാവിക് സംവിധാനത്തിന്റെ കാര്യശേഷി കൂട്ടുകയാണ് രണ്ടാം തലമുറ എൻവിഎസ് ഉപഗ്രഹങ്ങളുടെ ദൗത്യം. വിക്ഷേപണ ശേഷിയുടെ കാര്യത്തില്‍ ഇസ്രൊ വിക്ഷേപണ വാഹനങ്ങളിലെ രണ്ടാമനായ ജിഎസ്‌എല്‍വിയാണ് എൻവിഎസിനെ ബഹിരാകാശത്ത് സ്ഥാപിക്കുക.

ജിയോ സിൻക്രണസ് ലോഞ്ച് വെഹിക്കിള്‍. അഥവാ ജിഎസ്‌എല്‍വി. ക്രയോജനിക് സാങ്കേതിക വിദ്യ ഉപയോഗിച്ച ആദ്യ ഇന്ത്യൻ റോക്കറ്റ്. ഭൂസ്ഥിര ഭ്രമണപഥങ്ങളിലേക്ക് സ്വന്തം നിലയ്ക്ക് ഉപഗ്രഹങ്ങളയക്കാൻ രാജ്യത്തെ പ്രാപ്തമാക്കിയ റോക്കറ്റ്. വിശേഷണങ്ങളുടെ തലപ്പൊക്കം ഏറെയുണ്ടെങ്കിലും ജിഎസ്‌എല്‍വിയുടെ ട്രാക്ക് റെക്കോര്‍ഡ് ഇത്തിരി പിശകാണ്. ഇത് വരെ 14 ദൗത്യങ്ങള്‍ അതില്‍ എട്ടെണ്ണം വിജയം. നാല് ദൗത്യങ്ങള്‍ സമ്പൂര്‍ണ പരാജയം. രണ്ട് ഭാഗിക പരാജയങ്ങള്‍.

സ്ട്രാപ്പോണ്‍ ബൂസ്റ്റര്‍ മുതല്‍ ക്രയോജനിക് എഞ്ചിൻ തകരാര്‍ വരെ പല കാരണങ്ങള്‍ കൊണ്ടായിരുന്നു പരാജയങ്ങള്‍. അതിലേറ്റവും ഒടുവിലത്തേത്തായിരുന്നു 2021 ആഗസ്റ്റ് 12ലേത്. ക്രയോജനിക് ഘട്ടത്തിലെ ഹൈഡ്രജൻ ചോര്‍ച്ച കാരണം അത്യാധുനിക ഭൗമനിരീക്ഷണ ഉപഗ്രഹം ജിഐസാറ്റ് കൂടിയാണ് ഐഎസ്‌ആര്‍ഒയ്ക്ക് അന്ന് നഷ്ടപ്പെട്ടത്. അതിന് ശേഷം ജിഎസ്‌എല്‍വി വിക്ഷേപണത്തറയിലെത്തുന്നത് ഇതാദ്യമായാണ്. ഇത്തവണ ഒരു കാരണവശാലും പിഴയ്ക്കരുത്. നാസ ഐഎസ്‌ആര്‍ഒ സംയുക്ത ദൗത്യമായ നിസാര്‍ മുതല്‍ ഗഗൻയാൻ പദ്ധതിയുടെ ഭാഗമായ രണ്ട് ഐഡിആര്‍എസ്‌എസ് ഉപഗ്രഹങ്ങള്‍ വരെ വിക്ഷേപിക്കാൻ നിലവില്‍ ജിഎസ്‌എല്‍വിയെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇനിയൊരു പാളിച്ചയുണ്ടായാല്‍ ഈ ദൗത്യങ്ങളെയും അത് ബാധിക്കും.

തദ്ദേശീയ ക്രയോജനിക് എഞ്ചിൻ ഉപയോഗിച്ചുള്ള ആറാം വിക്ഷേപണം കൂടിയാണ് ജിഎസ്‌എല്‍വി എഫ് 12 ദൗത്യം. എൻവിഎസ് 01 ഇന്ത്യയ്ക്കും ഇസ്രൊയ്ക്കും പ്രധാനപ്പെട്ടതാണ്. നിലവില്‍ ഏഴ് ഉപഗ്രഹങ്ങള്‍ അടങ്ങുന്നതാണ് ഇന്ത്യയുടെ നാവിക് ശൃംഖല. എൻവിഎസ് ശ്രേണിയില്‍ പദ്ധതിയിട്ടിരിക്കുന്ന അഞ്ച് ഉപഗ്രങ്ങള്‍ കൂടിയെത്തിയാല്‍ നാവിക് കൂടുതല്‍ കാര്യക്ഷമമാകും. തദ്ദേശീയമായി നിര്‍മ്മിച്ച അറ്റോമിക് ക്ലോക്ക് ഉപയോഗിക്കുന്ന ആദ്യ ഉപഗ്രഹം കൂടിയാണ് എൻവിഎസ് 01. പന്ത്രണ്ട് വര്‍ഷം കാലാവധിയാണ് ഇപ്പോള്‍ എൻവിഎസ് ഉപഗ്രങ്ങള്‍ക്ക് നിശ്ചയിച്ചിരിക്കുന്നത്. ജിഎസ്‌എല്‍വിയുടെ ചുമലിലെ ഭാരം ചെറുതല്ലെന്ന് ചുരുക്കം.

 

Related Articles

Back to top button