അച്ഛന്റെ പാത പിന്തുടരുമെന്നു വീരമൃത്യു വരിച്ച ജവാന്റെ മകൾ
സിന്ധുമോൾ. ആർ
ന്യൂഡല്‍ഹി: കഴിഞ്ഞ വെള്ളിയാഴ്ച ജമ്മുകശ്മീരിലുള്ള ബാരാമുള്ളയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ നടത്തിയ വെടിവെയ്‌പ്പില്‍ വീരമൃത്യു വരിച്ച ബിഎസ്‌എഫ് ജവാന്റെ മൃതദേഹം സംസ്കരിച്ചു. ബിഎസ്‌എഫ് സബ് ഇന്‍സ്‌പെക്ടര്‍ രാകേഷ് ദോഭാലിന്റെ മൃതദേഹമാണ് സംസ്കരിച്ചത്.
അച്ഛന്റെ മൃതദേഹത്തിനു മുന്നില്‍ ഭാരത് മാതാ കി ജയ്, ജയ് ഹിന്ദ് എന്നിങ്ങനെ ഉറക്കെ വിളിച്ച് ആദരവര്‍പ്പിച്ച 10 വയസ്സുള്ള മകള്‍ ദ്വിത്യ, താന്‍ ഭാവിയില്‍ ഇന്ത്യന്‍ ആര്‍മിയില്‍ ചേരുമെന്നും തന്റെ പിതാവിനു നല്‍കാവുന്ന ഏറ്റവും വലിയ ആദരവാകും അതെന്ന് പറയുകയും ചെയ്തു. 39 കാരനായ രാകേഷിന്റെ മൃതദേഹം ഇന്നലെ രാവിലെ ഏഴു മണിക്കാണ് ജന്മനാടായ ഋഷികേശിലെത്തിച്ചത്. ‘ഞാന്‍ വളരുമ്പോള്‍ ഇന്ത്യന്‍ ആര്‍മിയില്‍ ചേര്‍ന്ന് രാജ്യത്തെ സേവിക്കും. രാജ്യത്തിനു വേണ്ടിയാണ് എന്റെ അച്ഛന്‍ വീരമൃത്യു വരിച്ചത്. ഞാനും അച്ഛന്റെ പാത പിന്തുടരും. എനിക്ക് കഴിയുന്നതൊക്കെ ചെയ്യും. അത് ഞാന്‍ അച്ഛനു നല്‍ക്കാന്‍ പോകുന്ന ഏറ്റവും വലിയ ബഹുമതിയായിരിക്കും.’- അന്ത്യകര്‍മ്മങ്ങള്‍ക്കിടെ ദ്വിത്യ പറഞ്ഞു.
രാകേഷിന്റെ അമ്മയും ഭാര്യയും പൊട്ടിക്കരയുന്നുണ്ടായിരുന്നെങ്കിലും അവരെ ആശ്വസിപ്പിക്കാനും പത്തുവയസുകാരിയായ ദ്വിത്യ അസാമാന്യ മനക്കരുത്ത് കാണിച്ചു. 2004-ല്‍ ബിഎസ്‌എഫില്‍ ചേര്‍ന്ന രാകേഷിനു കഴിഞ്ഞ വര്‍ഷമാണ് ജമ്മുകശ്മീരില്‍ പോസ്റ്റിങ് ലഭിച്ചത്.