തൃശൂർ മേയറുടെ കോലത്തിൽ ചെളിവെള്ളം ഒഴിച്ച് പ്രതിഷേധം
തൃശൂർ: കുടിവെള്ള പ്രശ്‌നത്തെ തുടർന്ന് തൃശൂർ കോർപ്പറേഷനിൽ മേയറും കൗൺസിലർമാരും തമ്മിൽ സംഘർഷം. കോർപ്പറേഷൻ പരിധിയിൽ കുടിവെള്ളത്തിന് പകരം ചെളിവെള്ളമാണെന്ന് ആരോപിച്ച് നടത്തിയ യുഡിഎഫ് കൗൺസിലർമാരുടെ പ്രതിഷധമാണ് സംഘർഷത്തിൽ കലാശിച്ചത്. കൗൺസിലർ യോഗത്തിൽ മേയർ എം.കെ വർഗ്ഗീസിന്റെ കോലത്തിൽ ചെളിവെള്ളം തളിച്ചതോടെ മേയർ കൗൺസിൽ ഹാൾ വിട്ടു പോയി.
തുടർന്ന് കാറിൽ കയറിയ മേയറെ കൗൺസിലർമാർ തടഞ്ഞെങ്കിലും കാർ മുന്നോട്ട് എടുത്തതിനെ തുടർന്ന് പ്രതിപക്ഷ വനിതാ കൗൺസിലറടക്കമുവർക്ക് പരിക്കേറ്റു. പുതൂർക്കര കൗൺസിലർ മേഫി ഡെൽസനണ് പരിക്കേറ്റത്. കാർ തടഞ്ഞ പ്രതിപക്ഷ കൗൺസിലർ ജോൺ ഡാനിയേലിനെ ഇടിച്ചു തെറിപ്പിക്കുംവിധമായിരുന്നു മേയറുടെ ഡ്രൈവർ കാർ മുന്നോട്ടെടുത്തതെന്ന് പ്രതിപക്ഷം ആരോപിച്ചു.
പ്രതിഷേധക്കാരെ കാറിന് മുന്നിൽ നിന്നും മാറ്റിയ ശേഷമാണ് മേയറുടെ വാഹനം കടന്നു പോയത്. കാർ ഇടിപ്പിച്ച് കയറ്റിയെന്ന് ആരോപിച്ച് പ്രതിപക്ഷം ചേംമ്പറിനുള്ളിലും പ്രതിഷേധിച്ചു. കാറിടിപ്പിച്ച് കൊല്ലാൻ മേയർ ഡ്രൈവർക്ക് നിർദ്ദേശം നൽകിയെന്ന് ആരോപിച്ചായിരുന്നു യുഡിഎഫ് കൗൺസിലർമാർ പ്രതിഷേധിച്ചത്.