IndiaLatest

കേരളത്തെ ബംഗ്ലാദേശികള്‍ സുരക്ഷിത താവളമാക്കുന്നു

“Manju”

കൊച്ചി: രാജ്യത്ത് നുഴഞ്ഞു കയറിയ ബംഗ്ലാദേശികളില്‍ നിരവധി പേര്‍ കേരളത്തില്‍ താമസിച്ചുവരുന്നതായി റിപ്പോര്‍ട്ടുകള്‍. കൊച്ചിയില്‍ മുനമ്പം, ചെറായി മേഖലയിലെ വിവിധ ഭാഷാ തൊഴിലാളികള്‍ക്കിടയിലും ബംഗ്ലാദേശികള്‍ താമസിച്ചുവരുന്നു. നാട്ടുകാര്‍ ബംഗ്ലാദേശികളെന്ന് കണ്ടെത്തിയവരെ പോലീസിന് കൈമാറി. എന്നാല്‍, ബംഗ്ലാദേശികളെന്ന് വ്യക്തമായാല്‍ അതിര്‍ത്തി കടത്തിവിടുന്നതടക്കമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുള്ളതിനാല്‍ കേസ് ഏറ്റെടുക്കാൻ പോലീസ് തയ്യാറാല്ല. കേരളത്തിലും ബംഗ്ലാദേശി ഭീകരരുണ്ടെന്ന എൻ ഐ എ റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു.

അസമീസും ബംഗാളികളും ആണെന്ന് കാണിച്ച്‌ വ്യാജ തിരിച്ചറിയല്‍ രേഖകളിലൂടെയാണ് ബംഗ്ലാദേശികള്‍ കേരളത്തില്‍ താവളമുറപ്പിച്ചിട്ടുള്ളത്. പശ്ചിമബംഗാള്‍ വഴി നുഴഞ്ഞു കയറിയെത്തി വിവിധ സംസ്ഥാനങ്ങളിലേക്ക് കടക്കുന്ന ബംഗ്ലാദേശികള്‍ക്ക് സുരക്ഷിത കേന്ദ്രങ്ങളൊരുക്കാൻ എല്ലായിടത്തും ഏജന്റുമാരുണ്ട്. 2022 ഓഗസ്റ്റില്‍ മുനമ്പം ഫിഷിംഗ് ഹാര്‍ബറില്‍ നിന്ന് നാല് ബംഗ്ലാദേശ് സ്വദേശികള്‍ പിടിയിലായിരുന്നു. സംശയം തോന്നിയ നാട്ടുകാര്‍ ഇവരെ തടഞ്ഞുവച്ച്‌ ചോദ്യം ചെയ്തപ്പോഴായിരുന്നു ബംഗ്ലാദേശികളാണെന്ന് മനസ്സിലായത്. പോലീസിന് കൈമാറിയ ഇവരെ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥരും ചോദ്യം ചെയ്തിരുന്നു. പിന്നീട് ഇവരെ ബംഗ്ലാദേശിലേക്ക് തന്നെ നാടുകടത്തി.

ബംഗ്ലാദേശികളെന്ന് സംശയം തോന്നിയവരെ ഇതിന് ശേഷവും നാട്ടുകാര്‍ തടഞ്ഞ് വച്ച്‌ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. കഴിഞ്ഞ ദിവസവും സംശയം തോന്നി ഒരാളെ ചോദ്യം ചെയ്തപ്പോള്‍ ബംഗ്ലാദേശിയാണെന്ന് കണ്ടെത്തിയിരുന്നു. ഇതരസംസ്ഥാന തൊഴിലാളികളെയും ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെയും പലപ്പോഴും തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയാണ് നിലവില്‍ സംസ്ഥാനത്തുളളത്. ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഒപ്പം ജോലി ചെയ്യുന്ന ബംഗ്ലാദേശികളെ കുറിച്ച്‌ അറിയാമെങ്കിലും തൊഴിലാളി ക്യാമ്പുകളില്‍ ഉള്ളവര്‍ ഭയം കാരണം നിഷേധിക്കുകയാണ്. കേരളത്തെ ബംഗ്ലാദേശികള്‍ സുരക്ഷിത താവളമാക്കുന്നുവെന്ന ഇന്റലിജൻസ് റിപ്പോര്‍ട്ട് ശരിവച്ചുകൊണ്ടായിരുന്നു ബംഗ്ലാദേശികള്‍ പിടിയിലായത്

Related Articles

Back to top button