ശ്രീനഗര്‍ : കശ്മീര്‍ പെണ്‍കുട്ടികള്‍ക്കായി വനിതാ ക്രിക്കറ്റ് ലീഗ് സംഘടിപ്പിച്ച് ഇന്ത്യൻ സൈന്യം .ചിനാര്‍ കോര്‍പ്സിന്റെ നേതൃത്വത്തില്‍ നടന്ന ടൂര്‍ണമെന്റില്‍ കാശ്മീര്‍ ഡിവിഷന്റെ വിവിധ കോണുകളില്‍ നിന്നുള്ള 12 വനിതാ ക്രിക്കറ്റ് ടീമുകളുടെ പങ്കാളിത്തം ഉണ്ടായിരുന്നു. അന്താരാഷ്‌ട്ര ക്രിക്കറ്റ് താരവും ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനുമായ മിതാലി രാജും മത്സരത്തിന് സാക്ഷ്യം വഹിക്കാനെത്തി. ബുര്‍ഖ ധരിച്ച് വീടിനുള്ളില്‍ ഒതുങ്ങിക്കഴിഞ്ഞിരുന്ന പെണ്‍കുട്ടികളാണ് ഇന്ന് സൈന്യം സംഘടിപ്പിച്ച മത്സരത്തില്‍ പങ്കെടുക്കാനെത്തിയത് .
ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിൻഹ വിജയികള്‍ക്ക് ട്രോഫികളും ക്യാഷ് പ്രൈസുകളും സമ്മാനിച്ചു . വനിതാ ക്രിക്കറ്റ് ലീഗിലെ വിജയികള്‍ക്ക് മനോജ് സിൻഹ അഭിനന്ദനങ്ങള്‍ അറിയിച്ചു. കശ്മീര്‍ സ്ത്രീകളെ മുന്നോക്കം കൊണ്ടുവരാനുള്ള ചിനാര്‍ കോര്‍പ്സിന്റെ മുൻകൈയെ അഭിനന്ദിച്ച ലെഫ്റ്റനന്റ് ഗവര്‍ണര്‍ സ്ത്രീകളുടെ ആത്മാഭിമാനം ഉയര്‍ത്തുന്നതിലും കായിക വിനോദങ്ങളിലൂടെ അവരെ ശാക്തീകരിക്കുന്നതിലും സൈന്യത്തിന്റെ പങ്ക് മഹത്തരമാണെന്നു ചൂണ്ടിക്കാട്ടി.
കായിക പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിലൂടെയും വിദൂര പ്രദേശങ്ങളിലെ പെണ്‍കുട്ടികള്‍ക്കിടയില്‍ ശക്തമായ കായിക സംസ്കാരം വളര്‍ത്തിയെടുക്കുന്നതിലൂടെയും, സൈന്യം മഹത്തായ മാതൃകയാണ് കാട്ടിത്തരുന്നത് .ജമ്മു കശ്മീരിലെ പെണ്‍മക്കള്‍ നിരവധി പ്രതിബന്ധങ്ങളും വെല്ലുവിളികളും മറികടന്ന് വ്യത്യസ്ത മേഖലകളില്‍ തിളങ്ങുന്നു. കൃഷി, വ്യവസായങ്ങള്‍, ഐടി, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയില്‍ തങ്ങളുടെ സ്ഥാനം മുന്നോട്ട് കൊണ്ടുപോകുന്നു. സ്പോര്‍ട്സ് രംഗത്ത് പോലും അവര്‍ പിന്നോട്ടില്ലെന്ന് തെളിയിച്ചു,” മനോജ് സിൻഹ പറഞ്ഞു .