രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്കായി ഉപദേശക സമിതി രൂപീകരിച്ചു. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായാണ് സമിതി. ആശുപത്രിക്കുള്ള ആർക്കിടെക്‌ചറൽ കൺസൾട്ടന്റിനെ കണ്ടെത്താൻ ആഗോള ടെൻഡർ ഈ മാസം19 വരെ സമർപ്പിക്കാം. കിഫ്‌ബിയിൽ നിന്ന് 500 കോടി രൂപ ചെലവഴിച്ച് കോഴിക്കോട് ചേവായൂരിലാണ് സംസ്ഥാന സർക്കാർ അവയവമാറ്റ ആശുപത്രി സ്ഥാപിക്കുന്നത്.
അവയവമാറ്റ ശസ്‌ത്രക്രിയ, തുടർ ചികിത്സ, ഗവേഷണം എന്നിവയിൽ ലോകത്തിന് മാതൃകയാകുന്ന സ്ഥാപനമാണ് അവയവമാറ്റ ആശുപത്രിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. സർക്കാർ മേഖലയിലെ രാജ്യത്തെ ആദ്യ സംരംഭം കോഴിക്കോട് ചേവായൂർ ചർമ്മ രോഗാശുപത്രിയിലെ 25 ഏക്കറിലാണ് ഉയരുക. പദ്ധതിക്കായി കിഫ്‌ബിയിൽനിന്ന് 500 കോടി രൂപ ചെലവഴിക്കും. ആശുപത്രിക്കായി പദ്ധതി നിർവ്വഹണ, ഉപദേശക സമിതി രൂപീകരിച്ചു. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് അധ്യക്ഷനായാണ് സമിതികൾ. വിദഗ്ധരും സർക്കാർ പ്രതിനിധികളും ഉൾപ്പെടുന്ന സമിതികളുടെ മെമ്പർ സെക്രട്ടറി അവയവമാറ്റ ആശുപത്രി സ്‌പെഷ്യൽ ഓഫീസർ. ഡോ. ബിജു പൊറ്റെക്കാടാണ്. വൈദ്യ ശാസ്ത്ര രംഗത്തെ പ്രധാന കാൽവെപ്പാകും നിർദ്ദിഷ്ട അവയവമാറ്റ ആശുപത്രിയെന്ന് ഡോ.കെ പി അരവിന്ദൻ അഭിപ്രായപ്പെട്ടു.
ആശുപത്രിക്കുള്ള ആർക്കിടെക്‌ചറൽ കൺസൾട്ടന്റിനെ കണ്ടെത്താൻ ടെൻഡർ ഈ മാസം 19 വരെ സമർപ്പിക്കാം. പ്രോജക്ട് കൺസൾട്ടന്റായ എച്ച്‌എൽഎൽ ഇൻഫ്രാടെക് സർവീസസ് ആണ് ആഗോള ടെൻഡർ ക്ഷണിച്ചത്. 3 വർഷത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കുകയാണ് ലക്ഷ്യം. ആശുപത്രിയുടെ താൽക്കാലിക പ്രവർത്തനം അടുത്ത വർഷം പകുതിയോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ആരംഭിക്കാനാണ് തീരുമാനം.