ബിസ്‌ക്കറ്റ് പായ്ക്കറ്റില്‍ ഒരെണ്ണം കുറവ്; 1 ലക്ഷം നഷ്ടപരിഹാരം നല്‍കണം
ചെന്നൈ: ബിസ്‌ക്കറ്റ് പാക്കറ്റില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ ഒരെണ്ണം കുറഞ്ഞതിന് കമ്പനി ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കേണ്ടത് ഒരു ലക്ഷം രൂപ. ഐ ടി സിയുടെ ഉടമസ്ഥതയിലുള്ള സണ്‍ഫീസ്റ്റ് മാരി ഗോള്‍ഡ് ബിസ്റ്റക്കറ്റ് വാങ്ങിയ ഉപഭോക്താവിനാണ് കമ്പനി നഷ്ടപരിഹാരം നല്‍കേണ്ടത്. പായ്ക്കറ്റില്‍ 16 ബിസ്‌ക്കറ്റ് ഉണ്ടാകുമെന്നാണ് രേഖപ്പെടുത്തിയത്. എന്നാല്‍ കഴിക്കാൻ തുറന്നുനോക്കിയപ്പോള്‍ 15 എണ്ണം മാത്രമാണുണ്ടായിരുന്നത്. തുടര്‍ന്ന് ചെന്നൈ സ്വദേശിയായ ഉപഭോക്താവ് ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു. ചെന്നൈ മാതൂരിലുള്ള ദില്ലിബാബുവാണ് രണ്ട് ഡസനോളം ബിസ്‌ക്കറ്റ് തെരുവുനായകള്‍ക്ക് നല്‍കാൻ വാങ്ങിച്ചത്. പായ്ക്കറ്റ് തുറന്നപ്പോള്‍ ഒരോന്നിലും 15 ബിസ്‌ക്കറ്റ് മാത്രമാണുണ്ടായിരുന്നത്. പായ്ക്കറ്റില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ ഒരെണ്ണം കുറവായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കടക്കാരനെ സമീപിച്ചെങ്കിലും അദ്ദേഹം കയ്യൊഴിയുകയായിരുന്നു. ബിസ്‌ക്കറ്റ് നിര്‍മ്മാതാക്കളായ ഐ ടി സിയെ സമീപിച്ചെങ്കിലും കൃത്യമായ വിശദീകരണം ലഭിച്ചില്ല.
തുടര്‍ന്നാണ് അദ്ദേഹം ഉപഭോക്തൃ കോടതിയെ സമീപിച്ചത്. ‘ഐ ടി സി കമ്പനി ഒരു ദിവസം 50 ലക്ഷം ബിസ്‌ക്കറ്റ് പാക്കറ്റുകള്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ഒരു ബിസ്‌ക്കറ്റിന് 75 പൈസ വച്ച് കണക്കുകൂട്ടിയാല്‍, പൊതുജനങ്ങളെ കബളിപ്പിച്ച് കമ്പനി 29 ലക്ഷത്തോളം രൂപയാണ് സമ്പാദിക്കുന്നത്’- ദില്ലിബാബു കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ കമ്പനി എണ്ണം കണക്കാക്കിയല്ല, തൂക്കം കണക്കാക്കിയാണ് വില്‍പ്പന നടത്തുന്നതെന്ന് കമ്പനി കോടതിയില്‍ വാദിച്ചു.
തുടര്‍ന്ന് കോടതിയുടെ നേതൃത്വത്തില്‍ തൂക്കം പരിശോധിക്കാൻ തീരുമാനിച്ചു. 76 ഗ്രാമാണ് പായ്ക്കറ്റില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ 15 ബിസ്‌ക്കറ്റുള്ള പായ്ക്കറ്റ് പരിശോധിച്ചപ്പള്‍ 74 ഗ്രാം തൂക്കം മാത്രമാണ് ഉണ്ടായിരുന്നത്. തുടര്‍ന്ന് ഉപഭോക്താവിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാൻ കോടതി ഉത്തരവിടുകയായിരുന്നു. കമ്പനി നല്‍കിയ വിശദീകരണം തൃപ്തികരമല്ലാത്തതിനെ തുടര്‍ന്നാണ് കോടതി നഷ്ടപരിഹാരം നല്‍കാൻ ഉത്തരവിട്ടത്.