മൊറോക്കോ ഭൂചലനം: രക്ഷാപ്രവര്‍ത്തനം ദുഷ്‍കരം
മറാകിഷ്: ഭൂചലനം തകര്‍ത്തുകളഞ്ഞ മൊറോക്കോയിലെ പൈതൃക നഗരത്തില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‍കരം. ഇടുങ്ങിയ വഴികളില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ കൂടിക്കിടക്കുന്നതിനാല്‍ ഉള്‍ഭാഗത്തേക്ക് പ്രവേശിക്കാൻ കഴിയുന്നില്ല.
സൈന്യവും രക്ഷാപ്രവര്‍ത്തകരും രാപ്പകല്‍ കഠിനമായി പരിശ്രമിക്കുന്നുണ്ട്. യൂറോപ്യൻ യൂനിയനും ആഫ്രിക്കൻ യൂനിയനും റെഡ് ക്രോസും റെഡ് ക്രസന്റ് സൊസൈറ്റികളും സഹായത്തിന് തയാറായിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍നിന്ന് രക്ഷാപ്രവര്‍ത്തകര്‍ എത്തിത്തുടങ്ങി.
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാൻ പരിശോധന തുടരുകയാണ്. അടുത്ത ദിവസങ്ങളില്‍ സഹായപ്രവാഹം ഉണ്ടാകുമെന്നാണ് കരുതുന്നത്. ഭൂകമ്ബത്തില്‍ മരിച്ചവരില്‍ വിവിധ രാജ്യക്കാരുണ്ട്. പൈതൃക നഗരമായതിനാല്‍ വിദേശ വിനോദ സഞ്ചാരികള്‍ ഏറെ എത്തുന്ന മേഖലയാണ് മറാകിഷ്.
തകര്‍ന്ന നഗരം പുനഃസ്ഥാപിക്കാൻ വര്‍ഷങ്ങള്‍ എടുക്കുമെന്ന് റെഡ് ക്രോസും യുനെസ്കോയും അറിയിച്ചു. പൈതൃക കെട്ടിടങ്ങളും ചരിത്ര പ്രാധാന്യമുള്ള മതിലുകളും തകര്‍ന്നിട്ടുണ്ട്. ഇവ പുനഃസ്ഥാപിക്കുക എളുപ്പമല്ല. ഭൂകമ്ബത്തെ പ്രതിരോധിക്കാൻ ശേഷിയില്ലാത്ത, നൂറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടങ്ങളായിരുന്നു ഇവിടെയുണ്ടായിരുന്നതില്‍ അധികവും. ജനങ്ങള്‍ ആകെ ഭയന്നിരിക്കുകയാണ്. തുടര്‍ ചലനം ഭയന്ന് ആളുകള്‍ കെട്ടിടങ്ങള്‍ക്ക് പുറത്താണ് രാവും പകലും കഴിച്ചുകൂട്ടുന്നത്. പരിക്കേറ്റവരെ ബന്ധുക്കള്‍ മറ്റു ഭാഗങ്ങളിലേക്ക് മാറ്റുന്നുണ്ട്. ജല സ്രോതസ്സുകള്‍ നശിച്ചത് മൂലം കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നതായി റിപ്പോര്‍ട്ടുണ്ട്. 2000ത്തിലേറെ ആളുകള്‍ മരിച്ച ഭൂചലനത്തിലെ നാശനഷ്ടത്തിന്റെ കണക്കെടുപ്പ് പൂര്‍ത്തിയാകാൻ ദിവസങ്ങളെടുക്കും.