ബീജിംഗ്: ചൈനയിലെ ഹ്വാംഗ്ചോയില്‍ നടക്കുന്ന 19-ാമത് ഏഷ്യൻ ഗെയിംസില്‍ മെഡല്‍ കൊയ്ത്ത് തുടങ്ങി ഇന്ത്യ. ഷൂട്ടിംഗിലും തുഴച്ചിലിലും വെളളിമെഡലുകളാണ് നേടിയത്. 10 മീറ്റര്‍ എയര്‍ റൈഫിള്‍സിലാണ് ഇന്ത്യയുടെ മെഹുലി ഘോഷ്, ആഷി ചൗസ്കി, റമിത എന്നിവരടങ്ങിയ ടീമിന് വെളളി ലഭിച്ചത്. തുഴച്ചിലില്‍ അര്‍ജുൻ ലാല്‍, അരവിന്ദ് സഖ്യത്തിനാണ് വെള്ളി ലഭിച്ചത്. ലൈറ്റ് വെയിറ്റ് സ്കള്‍സ് വിഭാഗത്തിലാണ് ഇവരുടെ മെഡല്‍ നേട്ടം. ഷൂട്ടിംഗില്‍ മെഹുലി ഘോഷും റമിതയും ഫൈനലില്‍ എത്തിയിട്ടുണ്ട്. വനിതാ ക്രിക്കറ്റിലും ഇന്ത്യ ഫൈനലില്‍ എത്തിയിട്ടുണ്ട്. ബംഗ്ളാദേശിനെയാണ് തോല്‍പ്പിച്ചത്. 10 മീറ്റര്‍ എയര്‍ റൈഫിള്‍സിലും തുഴച്ചിലിലും ചൈനയ്ക്കാണ് സ്വര്‍ണം.
ഇന്നലെയാണ് വൻകരയുടെ കായിക വസന്തത്തിന്റെ വിസ്മയച്ചെപ്പ് തുറന്ന് ഹ്വാംഗ്ചോയില്‍ 19-ാമത് ഏഷ്യൻ ഗെയിംസിന് തുടക്കമായത്.ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗ്, ഇന്റര്‍നാഷണല്‍ ഒളിമ്ബിക് കമ്മിറ്റി തലവൻ തോമസ് ബാക്ക്, ഏഷ്യൻ ഒളിമ്ബിക് കൗണ്‍സില്‍ ആക്ടിംഗ് പ്രസിഡന്റും ഇന്ത്യക്കാരനുമായ രാജാ രണ്‍ധീര്‍ സിംഗ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കാളികളായി. അരുണാചല്‍ പ്രദേശുകാരായ മൂന്ന് വുഷു താരങ്ങള്‍ക്ക് വിസ നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂര്‍ ചടങ്ങിനെത്തിയില്ല.
ഉദ്ഘാടനച്ചടങ്ങിലെ മാര്‍ച്ച് പാസ്റ്റില്‍ പുരുഷ ഹോക്കി ടീം ക്യാപ്ടൻ ഹര്‍മൻപ്രീത് സിംഗും ഒളിമ്ബിക് വെങ്കലമെഡല്‍ ജേതാവായ വനിതാ ബോക്സര്‍ ലവ്‌ലിന ബോര്‍ഗോ ഹെയ്നുമാണ് ഇന്ത്യൻ പതാകയേന്തിയത്. 652 പേരടങ്ങുന്ന ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ ഏറ്റവും വലിയ സംഘമാണ് ഹ്വാംഗ്ചോയില്‍ എത്തിയിരിക്കുന്നത്.എട്ട് ചൈനീസ് ഒളിമ്ബ്യന്മാര്‍ ചേര്‍ന്നാണ് ഗെയിംസിന്റെ ദീപം ഡിജിറ്റലായി തെളിച്ചത്. ഇന്ന് മുതലാണ് സ്റ്റേഡിയങ്ങള്‍ പൂര്‍ണമായി സജീവമാകുന്നത്.
ഏഷ്യാ വൻകരയിലെ 45 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. 12,414 കായിക താരങ്ങള്‍ മാറ്റുരയ്ക്കുന്ന മത്സരങ്ങളില്‍ 652 താരങ്ങളെയാണ് ഇന്ത്യ പങ്കെടുപ്പിക്കുന്നത്. 655 പേരെ തിരഞ്ഞെടുത്തെങ്കിലും മൂന്ന് വുഷു താരങ്ങള്‍ക്ക് ചെെന വിസ നിഷേധിച്ചതിനാല്‍ അവര്‍ എത്തിയിട്ടില്ല. ഏറ്റവും കൂടുതല്‍ ഇന്ത്യൻ താരങ്ങള്‍ പങ്കെടുക്കുന്ന ഏഷ്യൻ ഗെയിംസാണിത്.40 കായിക ഇനങ്ങളിലാണ് മത്സരങ്ങള്‍. 481 മെഡല്‍ ഇവന്റുകളാണുള്ളത്.