ബാംഗുളൂരു: അഞ്ചംഗ സംഘത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മുൻ ഡി എം കെ നേതാവ് അന്തരിച്ചു. മധുര മണ്ഡലത്തിലെ മുൻ പ്രസിഡന്റായ വി കെ ഗുരുസ്വാമിയാണ് മരിച്ചത്. ബാംഗുളൂരുവിലെ ഒരു റസ്റ്റോറന്റില്‍ വച്ച് അജ്ഞാത സംഘത്തിന്റെ വെട്ടേറ്റ് ചികിത്സയിലിരിക്കെയായിരുന്നു മരണം.
ഗുരുസ്വാമിയെ സംഘം വാളുകള്‍ക്കൊണ്ട് ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഗുരുസ്വാമിക്കെതിരെ നിലവില്‍ എട്ട് കൊലപാതകങ്ങളും ഏഴ് വധശ്രമ കേസുകള്‍ ഉള്‍പ്പടെ മുപ്പതിലധികം ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. ബാംഗുളൂരുവിലെ കമ്മനഹളളിയിലെ സുഖ്സാഗര്‍ എന്ന റസ്റ്റോറന്റില്‍ സുഹൃത്തിനോടൊപ്പം ഇരിക്കുമ്ബോഴായിരുന്നു തമിഴ്നാട് രജിസ്‌ട്രേഷനിലുളള കാറിലെത്തിയ അഞ്ചംഗ സംഘം വാളുപയോഗിച്ച് ആക്രമിച്ചത്. സെപ്തംബര്‍ നാലിനായിരുന്നു സംഭവം നടന്നത്.
സംഭവുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നുവരികയായിരുന്നുയെന്ന് പൊലീസ് അറിയിച്ചു. ഗുരുസ്വാമിയുടെ ശരീരത്തില്‍ എഴുപതില്‍ കൂടുതല്‍ വെട്ടേറ്റ പാടുകളുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. മധുരയിലെ രണ്ട് സംഘങ്ങള്‍ തമ്മിലുളള സംഘട്ടനമാണ് ഗുരുസ്വാമിയുടെ കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസ് നിഗമനം.