സൗരയൂഥത്തിലെ രണ്ടാമത്തെ ഗ്രഹവും ഭൂമിയുടെ ഏറ്റവും അടുത്ത ഗ്രഹവുമായ ശുക്രനിലേക്കുള്ള യാത്രയ്‌ക്കൊരുങ്ങുകയാണ് ഐഎസ്‌ആര്‍ഒ. തിളങ്ങുന്ന ഗ്രഹത്തിന്റെ അറിയാ കഥകള്‍ പഠിക്കുന്നതിനായുള്ള ദൗത്യത്തിന്റെ ക്രമീകരണങ്ങള്‍ പുരോഗമിക്കുകയാണെന്നും പേലോഡുകള്‍ വികസിപ്പിച്ച് കൊണ്ടിരിക്കുകയാണെന്ന് ഇസ്രോ മേധാവി എസ്. സോമനാഥ് അറിയിച്ചു.
നിഗൂഢകളേറെയുള്ള ഗ്രഹമായ ശുക്രനെ പര്യവേക്ഷണം ചെയ്യുന്നതിലൂടെ ബഹിരാകാശ മേഖലയ്‌ക്ക് ബൃഹത്തായ സംഭാവനകള്‍ നല്‍കാൻ കഴിയും. കട്ടിയേറിയ അന്തരീക്ഷമുള്ള ഗ്രഹമാണ് ശുക്രൻ. ഭൂമിയുടേതിനേക്കാള്‍ 100 മടങ്ങ് അന്തരീക്ഷ മര്‍ദ്ദമാണ് അവിടെയുള്ളത്. അതുകൊണ്ട് തന്നെ ഉപരിതലത്തില്‍ കാലുകുത്താൻ കഴിയില്ല. ഉപരിതലം കട്ടിയുള്ളതാണോ എന്ന് സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. പിന്നെ ശുക്രനില്‍ പഠനം നടത്തുന്നത് എന്തിനെന്ന് ചിന്തിക്കുന്നുണ്ടാകും, ഒരുപക്ഷേ ഒരുദിവസം ഭൂമിയും ശുക്രന് സമാനമാകാം. വരുന്ന 10,000 വര്‍ഷത്തിനുള്ളില്‍ ഭൂമിയുടെ പ്രത്യേകതകളും സവിശേഷതകളും മാറാം. ഭൂമി ഇന്ന് കാണുന്ന തരത്തില്‍ ആയിരുന്നില്ല ആദ്യകാലത്ത്. നിരവധി പരിണാമങ്ങള്‍ക്ക് ശേഷമാണ് വാസയോഗ്യമായ ഭൂമി സംജാതമായത് എന്ന് അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹിയിലെ ഇന്ത്യൻ നാഷണല്‍ സയൻസ് അക്കാദമിയെ അഭിസംബോധന ചെയ്യുകയായിരുന്നു ഇസ്രോ മേധാവി.
സൗരയൂഥത്തിലെ ഏറ്റവും തിളക്കമേറിയ ഗ്രഹമാണ് ശുക്രൻ. വലുപ്പത്തിലും സാന്ദ്രതയിലും ഭൂമിയുടേതിന് സമാനമായതിനാലാണ് ‘ഭൂമിയുടെ ഇരട്ട‘ എന്ന് വിശേഷിപ്പിക്കുന്നത്. ഇതിന് മുൻപും വിവിധ രാജ്യങ്ങള്‍ ശുക്രനില്‍ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെ ‘വീനസ് എക്സ്പ്രസ്‘ ജപ്പാന്റെ ‘അകറ്റ്‌സുക്കി വീനസ് ക്ലൈമറ്റ് ഓര്‍ബിറ്റര്‍‘ എന്നിവയാണ് ശുക്രനില്‍ പര്യവേക്ഷണം ചെയ്യപ്പെടുന്ന ഏറ്റവും പുതിയ ദൗത്യങ്ങള്‍.