ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് കൂടുതല്‍ കരുത്ത് പകരുന്ന ഹ്രസ്വദൂര ബാലസ്റ്റിക് മിസൈലായ അഗ്നി-1ന്റെ പരീക്ഷണ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കി. ഒഡീഷ തീരത്തെ എപിജെ അബ്ദുല്‍ കലാം ദ്വീപില്‍ നിന്നാണ് പരീക്ഷണ വിക്ഷേപണം നടത്തിയത്. സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ പ്രതിരോധ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിട്ടുണ്ട്. ഉയര്‍ന്ന പ്രവര്ത്തനക്ഷമതയടക്കമുള്ള നിരവധി സവിശേഷതകളാണ് അഗ്നി-1 ബാലിസ്റ്റിക് മിസൈലിന്റെ പ്രധാന ആകര്‍ഷണീയതയെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഈ വര്‍ഷം ജൂണിലും സമാന രീതിയില്‍ പരീക്ഷണ വിക്ഷേപണം നടത്തിയിരുന്നു.
ഉയര്‍ന്ന കൃത്യതയുള്ള മിസൈല്‍ സംവിധാനമാണ് അഗ്നി-1. അഗ്നി സീരീസ് മിസൈലുകളുടെ വിവിധ വകഭേദങ്ങള്‍ ഇതിനോടകം ഇന്ത്യ വികസിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഒഡീഷ തീരത്ത് നിന്ന് പുതുതലമുറ ബാലിസ്റ്റിക് മിസൈലായ അഗ്നി പ്രെം വിജയകരമായി വിക്ഷേപിച്ചിരുന്നു. തുടര്‍ന്ന് ഡിസംബറില്‍ 5,000 കിലോമീറ്റര്‍ വരെ വിദൂരത്തില്‍ പ്രതിരോധം തീര്‍ക്കാൻ കഴിയുന്ന അഗ്നി–വി എന്ന ബാലിസ്റ്റിക് മിസൈലും വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്.