IndiaLatest

പാവങ്ങളുടെ തലക്കൊരു സുരക്ഷ! കേന്ദ്രത്തിന് മുന്നിലൊരു ശുപാർശ!

“Manju”

Importance of helmets, how to choose the right helmet for you - Samakalika  Malayalam

ഹെൽമറ്റ് ധരിക്കാത്തതിന്റെ പേരിൽ ഇന്ത്യയില്‍ ഇരുചക്രവാഹന യാത്രക്കാരുടെ മരണനിരക്ക് വർദ്ധിക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തി അന്താരാഷ്ട്ര റോഡ് ഫെഡറേഷൻ (ഐആർഎഫ്). ഇരുചക്ര വാഹന യാത്രികർ ഹെൽമറ്റ് ധരിക്കാതെ അപകടത്തിൽപ്പെടുന്നവരുടെ എണ്ണം കുറയ്ക്കുന്നതിനും സുരക്ഷാ ഉപകരണങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ഹെല്‍മറ്റിന് ചരക്ക് സേവന നികുതി (ജിഎസ്ടി) വെട്ടിക്കുറയ്ക്കാനുള്ള നിർദ്ദേശവും ഫെഡറേഷൻ മുന്നോട്ട് വച്ചിട്ടുണ്ട്. ഹെൽമെറ്റുകളുടെ ജിഎസ്ടി പൂർണമായും ഒഴിവാക്കണമെന്നാണ് ഏജൻസിയുടെ ആവശ്യം. നിലവിൽ ഹെൽമെറ്റ് വിലയിൽ ഇന്ത്യയിൽ 18 ശതമാനം ജിഎസ്ടി ഉൾപ്പെടുന്നു.

റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം കഴിഞ്ഞ ദിവസം 2022 ലെ ഇന്ത്യയിലെ റോഡപകടങ്ങളെക്കുറിച്ചുള്ള ഒരു റിപ്പോർട്ട് പുറത്തിറക്കിയിരുന്നു. കഴിഞ്ഞ വർഷം 4.61 ലക്ഷം റോഡപകടങ്ങൾക്ക് ഇന്ത്യ സാക്ഷ്യം വഹിച്ചതായും 1.68 ലക്ഷം പേർക്ക് ജീവൻ നഷ്ടപ്പെട്ടതായും റിപ്പോർട്ട് പറയുന്നു. മൊത്തം മരണസംഖ്യയിൽ 50,029 പേർ ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങൾ ഓടിച്ചവരാണ്. അവരിൽ 70 ശതമാനത്തിലധികം റൈഡർമാരായിരുന്നു.

ഇരുചക്രവാഹനങ്ങൾ നാലുചക്രവാഹനങ്ങളിൽ കൂടുതൽ വിൽക്കുന്ന ഒരു രാജ്യത്ത് ഹെൽമെറ്റുകളുടെ ഉപയോഗം പലപ്പോഴും വിരളമാണ്. ഹെൽമെറ്റില്ലാതെ വാഹനമോടിക്കുന്നത് തടയാൻ കർശന നിയമമുണ്ടെങ്കിലും വൻ നഗരങ്ങളിൽ പോലും ട്രാഫിക് നിയമം ലംഘിക്കുന്നവരെ ദിനംപ്രതി കാണാം. മിക്ക ഇരുചക്രവാഹന യാത്രികരും വിലകുറഞ്ഞതും അപകടമുണ്ടായാൽ തടയാൻ പര്യാപ്‍തമല്ലാത്തതുമായ ഹെൽമെറ്റുകൾ വാങ്ങാൻ തയ്യാറാകുന്നതായി കണ്ടിട്ടുണ്ടെന്നും ഐആർഎഫ് പ്രസിഡന്റ് കെ കെ കപില പറഞ്ഞു. ഹെൽമെറ്റുകളിൽ ജിഎസ്ടി ഉണ്ടാകരുതെന്ന് ഐആർഎഫ് ശക്തമായി ശുപാർശ ചെയ്യുന്നുവെന്നും ഇത് സാധാരണ ഹെൽമെറ്റുകൾ സാധാരണക്കാർക്ക് താങ്ങാവുന്ന വിലയുള്ളതാക്കാനും നിലവാരമില്ലാത്ത ഹെൽമെറ്റുകൾ വാങ്ങുന്നതിൽ നിന്ന് അവരെ നിരുത്സാഹപ്പെടുത്താനും സഹായിക്കുമെന്നും ഐആർഎഫ് പറയുന്നു.

1988ലെ സെൻട്രൽ മോട്ടോർ വെഹിക്കിൾ ആക്ടിലെ സെക്ഷൻ 129 പ്രകാരം എല്ലാ ഇരുചക്രവാഹന യാത്രികരും ഹെൽമറ്റ് ധരിക്കേണ്ടത് നിർബന്ധമാണ്. ഈ ട്രാഫിക് നിയമം ലംഘിച്ചാൽ ഡൽഹിയിൽ 1000 രൂപ വരെ പിഴ ഈടാക്കും . മൂന്ന് മാസത്തേക്ക് ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാനും ഇത് ഇടയാക്കും.

ഹെൽമെറ്റ് ഇല്ലാതെ യാത്ര ചെയ്യുന്ന നിരവധി കേസുകൾ ഡൽഹിയിൽ കാണുന്നുണ്ട്. ഡൽഹി പോലീസിന്റെ കണക്കുകൾ പ്രകാരം ഈ വർഷം ആദ്യ നാല് മാസത്തിനുള്ളിൽ ഹെൽമറ്റ് ധരിക്കാത്തതിന് ഇരുചക്ര വാഹന യാത്രികർക്ക് ഒരു ലക്ഷത്തിലധികം ചലാൻ നൽകിയിട്ടുണ്ട്. 2023 ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ നിയമലംഘകരുടെ എണ്ണം കഴിഞ്ഞ വർഷം ദേശീയ തലസ്ഥാനത്ത് നൽകിയ മൊത്തത്തിലുള്ള ചലാനുകളേക്കാൾ കൂടുതലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Articles

Back to top button