KeralaLatest

കാന്തല്ലൂര്‍ ഗ്രാമത്തില്‍ ഇനി പുറംനാട്ടില്‍നിന്ന് വധു

“Manju”

മറയൂര്‍: അഞ്ചുനാട്ടിലെ കാന്തല്ലൂര്‍ ഗ്രാമത്തിലേക്ക് ഇനി പുറംനാട്ടില്‍നിന്ന് വധുക്കളെത്തും. പുറത്തുനിന്ന് വിവാഹം കഴിക്കാന്‍ നൂറ്റാണ്ടുകളായി ഉണ്ടായിരുന്ന വിലക്ക് കാന്തല്ലൂര്‍ നീക്കി. സ്ത്രീകളുടെ എണ്ണം ഗ്രാമത്തില്‍ ഗണ്യമായി കുറഞ്ഞ്, വധുവിനെ കിട്ടാതെ വന്നതോടെയാണിത്. ഇത്തരത്തില്‍ ആദ്യ വിവാഹവും നടന്നു.

കഴിഞ്ഞദിവസം ഗ്രാമത്തിലെ യുവാവ് ഏറ്റുമാനൂരില്‍നിന്നുള്ള യുവതിയെ താലികെട്ടി. ഗ്രാമക്കാര്‍ മുഴുവനും കല്യാണത്തില്‍ പങ്കെടുത്തു. 100 രൂപ ഗ്രാമ കമ്മിറ്റിക്ക് വരിപ്പണമായി നല്‍കുകയും ചെയ്തു. ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു വിവാഹം. മുന്‍പ് പുറത്തുനിന്ന് വിവാഹം കഴിക്കുന്നവര്‍ക്ക് ഗ്രാമം വിലക്ക് കല്പിച്ചിരുന്നു. അഞ്ചുനാട്ടിലെ മറ്റു നാല് ഗ്രാമങ്ങളിലും വിലക്ക് നിലനില്‍ക്കുന്നുണ്ട്.

കാന്തല്ലൂര്‍ കൂടാതെ മറയൂര്‍, കാരയൂര്‍, കീഴാന്തൂര്‍, തമിഴ്നാട് അതിര്‍ത്തിയിലെ കൊട്ടക്കുടി എന്നിവയാണ് അഞ്ചുനാടന്‍ ഗ്രാമങ്ങള്‍. ഇവര്‍ നൂറ്റാണ്ടുകളായി ഈ അഞ്ച് ഗ്രാമങ്ങളില്‍നിന്ന് മാത്രമേ വിവാഹം കഴിക്കൂ. മുറ നോക്കിയാണ് (സഹോദരസ്ഥാനം വരില്ല എന്നുറപ്പുവരുത്തി) വിവാഹം. പുറത്തുനിന്ന് വിവാഹം കഴിച്ചാല്‍ വിലക്കേര്‍പ്പെടുത്തും. ഗ്രാമത്തിനുള്ളില്‍ താമസിക്കാനും കഴിയില്ല.
ഇപ്പോള്‍ ഗ്രാമങ്ങളില്‍ അഞ്ച് പുരുഷന്‍മാര്‍ക്ക് രണ്ട് സ്ത്രീകളെന്ന നിലയിലാണ് അനുപാതം. ഇതില്‍ത്തന്നെ പലരും സഹോദരങ്ങള്‍. ഇതോടെ പുരുഷന്‍മാര്‍ക്ക് പെണ്ണ് കിട്ടാതായി. അഞ്ചുവര്‍ഷം മുന്‍പ് കാന്തല്ലൂരിലെ യുവാക്കള്‍ ഇക്കാര്യം ഉന്നയിച്ച്‌ അപേക്ഷ നല്‍കി. പുറംനാട്ടില്‍നിന്ന് വിവാഹം കഴിക്കാന്‍ അനുവദിക്കണം എന്നായിരുന്നു അപേക്ഷ. നൂറ്റാണ്ടുകളായുള്ള ആചാരമായതിനാല്‍ അന്ന് തീരുമാനമുണ്ടായില്ല. എന്നാല്‍, ചര്‍ച്ചകള്‍ നടന്നു. തുടര്‍ന്ന് ആവശ്യം ന്യായമാണെന്ന് കണ്ടതോടെ ഗ്രാമ കമ്മിറ്റി ഐകകണ്ഠ്യേന സമ്മതം നല്‍കുകയായിരുന്നു.

Related Articles

Back to top button