മുംബൈ: ലോകകപ്പിലെ ആദ്യ സെമി ഫൈനല്‍ മത്സരത്തിന് അജ്ഞാതരുടെ ഭീഷണി. ഇന്ത്യ– ന്യൂസിലൻഡ് പോരാട്ടത്തിന് വേദിയാകുന്ന വാങ്കഡെ സ്‌റ്റേഡിയത്തില്‍ മത്സരത്തിനിടെ ആക്രമണം നടത്തുമെന്നാണ് ഭീഷണി. സെമിക്ക് തൊട്ടുമുമ്പ് മത്സരത്തിന് തടസമുണ്ടാകുമെന്ന സന്ദേശത്തില്‍ മുംബൈ പോലീസിനെ ടാഗ് ചെയ്തിട്ടുണ്ട്. തോക്കുകളുടെയും ഗ്രനേഡിന്റെയും ബുള്ളറ്റുകളുടെയും ചിത്രവും സന്ദേശത്തില്‍ പങ്ക് വച്ചിട്ടുണ്ട്.
ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വാങ്കഡെ സ്റ്റേഡിയത്തിലും പരിസര പ്രദേശങ്ങളിലും പോലീസ് നിരീക്ഷണം ശക്തമാക്കി. സുരക്ഷാ ഏജൻസികളും ജാഗ്രത പുലര്‍ത്തുന്നതായി മുംബൈ പോലീസ് വ്യക്തമാക്കി. അതേസമയം, ഭീഷണി മുഴക്കിയ 17 വയസുകാരനെ പോലീസ് പിടികൂടിയാതായും ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.