ഗാങ്‌തോക്: സിക്കിമില്‍ പ്രളയത്തില്‍ തകര്‍ന്ന ബെയ്‌ലി പാലം പുനര്‍ നിര്‍മ്മിച്ച് ഇന്ത്യൻ കരസേനയും ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനും. കരസേനാ മോധാവികളുടെയും ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്റെയും സാന്നിധ്യത്തില്‍ സിക്കിം റോഡ് ആൻഡ് ബ്രിഡ്ജസ് മന്ത്രി സാംന്ദൂപ് ലാപ്‌ച്ചെ പാലം ഉദ്ഘാടനം ചെയ്തു.
ടീസ്റ്റ നദിക്ക് കുറുകെയുള്ള ഈ പാലം കഴിഞ്ഞ മാസമുണ്ടായ പ്രളയത്തില്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. ഇതോടെ ഗതാഗതം തടസ്സപ്പെടുകയും പ്രളയബാധിത പ്രദേശങ്ങളിലേക്കുള്ള യാത്ര ദുസഹമാക്കുകയും ചെയ്തു. സിക്കിമില്‍ നിന്നും പ്രളയബാധിത പ്രദേശങ്ങളിലേക്ക് എത്തിപ്പെടാൻ ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട പാതയാണിത്. ഒരു മാസത്തിലേറെയായി ഈ പ്രദേശങ്ങളിലേക്കുള്ള ഗതാഗതം സ്തംഭിച്ചിരുന്നു. പാലം തുറന്നതോടെ ദുരിതപ്രദേശങ്ങളിലേക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കുവാൻ ഇനി എളുപ്പമാകും.
നീളം കൂടിയതും വീതി കുറഞ്ഞതുമായ പാലമാണിത്. 200 അടിയാണ് പാലത്തിന്റെ ദൈര്‍ഘ്യം. ത്രിശക്തി കോര്‍പ്‌സിന്റെയും ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്റെയും എൻജീനിയര്‍മാരുടെ ദിവസങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ബെയ്‌ലി പാലം പുനര്‍ നിര്‍മ്മിച്ചത്.
ഒക്ടോബര്‍ 3-4 തീയതികളില്‍ ഉണ്ടായ ഉഗ്ര മേഘവിസ്‌ഫോടനത്തെ തുടര്‍ന്നാണ് സിക്കിമില്‍ പ്രളയം ഉണ്ടായത്. നിരവധി ഗ്രാമങ്ങളും റോഡുകളും പാലവുമെല്ലാം പ്രളയത്തില്‍ തകര്‍ന്നു. 179 ആളുകള്‍ക്കാണ് പ്രളയത്തില്‍ ജീവൻ നഷ്ടമായത്. ഇനിയും നിരവധി ആളുകളെ കണ്ടെത്താനായിട്ടില്ല.