ന്യൂഡൽഹി ; പ്രായം തെളിയിക്കുന്നതിനുള്ള രേഖയല്ല ആധാറെന്ന് യുഐഡിഎഐ (ആധാർ അതോറിറ്റി) വ്യക്തമാക്കി. പുതിയതായി പ്രിന്റ് ചെയ്യുന്ന കാർഡുകളിൽ ഇതുസംബന്ധിച്ച അറിയിപ്പ് ചേർത്തുതുടങ്ങി. പാസ്പോർട്ട് എടുക്കുമ്പോൾ പ്രായം തെളിയിക്കാൻ നൽകാവുന്ന രേഖകളുടെ പട്ടികയിൽനിന്ന് ആധാർ ഒഴിവാക്കി. ആധാറെടുക്കുമ്പോൾ നൽകിയ രേഖകളിലെ ജനനത്തീയതിയാണു കാർഡിലുള്ളതെന്ന മുന്നറിയിപ്പും യുഐഡിഎഐ അറിയിപ്പിലുണ്ട്. ആധാറിലെ ജനനത്തീയതിയുടെ ആധികാരികത സംബന്ധിച്ച ഉത്തരവാദിത്തം ആധാർ അതോറിറ്റിക്ക് ഇല്ലെന്നു ചുരുക്കം.
ആധാർ പ്രായം തെളിയിക്കാനുള്ള രേഖയല്ലെന്ന നിലപാടാണു വർഷങ്ങളായി പല കോടതികളിലും യുഐഡിഎഐ സ്വീകരിച്ചിരുന്നത്. കോടതികളും ഇതുതന്നെ ആവർത്തിച്ചു. എന്നാൽ ആദ്യമായാണ് ഇക്കാര്യം ആധാർ കാർഡുകളിൽ രേഖപ്പെടുത്തുന്നത്. സർക്കാർ വകുപ്പുകളടക്കം ജനനത്തീയതി തെളിയിക്കാനുള്ള രേഖയായി ആധാർ ഉപയോഗിക്കുന്നുണ്ട്. വോട്ടർ കാർഡിനു പകരം ആധാർ ഉപയോഗിക്കാനും അനുവദിക്കാറുണ്ട്.