ഒരിടവേളക്ക് ശേഷം രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. പ്രതിവാര കേസുകളില്‍ 22 ശതമാനത്തിന്റെ വര്‍ദ്ധനവാണുണ്ടായത്. ജില്ല അടിസ്ഥാനത്തില്‍ നിരീക്ഷണവും പരിശോധനയും ശക്തമാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. എട്ടുമാസത്തിന് ശേഷമാണ് രാജ്യത്ത് കോവീഡ് കണക്കുകള്‍ വര്‍ധിക്കുന്നത്. കഴിഞ്ഞയാഴ്ച 29 മരണമാണ് കോവിഡ് മൂലം റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന കോവിഡ് രോഗികളിലും വര്‍ധനവുണ്ടായി. പ്രതിദിന രോഗികള്‍ എണ്ണൂറിന് മുകളിലാണ്.
നിലവില്‍ മഹാരാഷ്ട്രയിലും കര്‍ണാടകയിലുമാണ് കോവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊറോണ വൈറസ് വകഭേദമായ ജ. എൻ 1 ന്റെ 19 പുതിയ കേസുകള്‍ മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തു. കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആശുപത്രികളില്‍ മോക് ഡ്രില്‍ നടത്താനും ജില്ല അടിസ്ഥാനത്തില്‍ നിരീക്ഷണവും, പരിശോധനയും ശക്തമാക്കണം, ജനങ്ങളുമായി ഫലപ്രദമായ ആശയവിനിമയം നടത്തണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച ഉണ്ടാകരുതെന്നും സ്ഥിരീകരിക്കുന്ന കേസുകള്‍ ജീനോം സിക്വിൻസിങ് നടത്താനാണ് കേന്ദ്രം സംസ്ഥാനങ്ങളോട് അറിയിച്ചിരിക്കുന്നത്. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഇൻഫ്ലുവൻസ, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ എന്നിവ നിരന്തരം നിരീക്ഷിച്ച് റിപ്പോര്‍ട്ട് ചെയ്യാനും സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കോവിസ് കേസുകള്‍ ഉയരുന്നതില്‍ ആശങ്കപെടേണ്ട കാര്യമല്ല ജാഗ്രത പാലിക്കണമെന്നുമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.