ശ്രീജ.എസ്
കൊച്ചി: കോവിഡ് 19 വ്യാപനത്തെ തുടർന്ന് വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനുള്ള ഒരുക്കങ്ങൾ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആരംഭിച്ചു. ആദ്യഘട്ടത്തിൽ പത്ത് ഫ്ലൈറ്റുകളിലായി 2150 പേരെ തിരിച്ചെത്തിക്കും. ഫ്ലൈറ്റുകൾ സംബന്ധിച്ച വിവരങ്ങൾ വിമാനത്താവള അധികൃതർ പുറത്തുവിട്ടു.
നെടുമ്പാശേരിയിൽ ആദ്യഘട്ടത്തിൽ വരുന്ന വിമാനങ്ങളുടെ വിവരങ്ങൾ:
(തീയതി, സ്ഥലം, വരുന്നവരുടെ എണ്ണം എന്ന ക്രമത്തിൽ).
മെയ് 7: അബുദാബി (200), ദോഹ (200)
മെയ് 8: ബഹ്റൈൻ (200)
മെയ് 9: കുവൈറ്റ് (200), മസ്കറ്റ് (250)
മെയ് 10: ക്വലാലംപൂർ (250)
മെയ് 11: ദമാം (200), ദുബായ് (200)
മെയ് 12: ക്വലാലംപൂർ (250)
മെയ് 13: ജിദ്ദ (200)
*ഫ്ലൈറ്റുകളുടെ സമയക്രമം ലഭ്യമായിട്ടില്ല.
നിലവിൽ അനുമതി കിട്ടിയ സർവീസുകളാണ് ആദ്യഘട്ടത്തിൽ നടത്തുന്നത്. അനുമതി ലഭിക്കുന്നതനുസരിച്ച് കൂടുതൽ ഫ്ലൈറ്റുകൾ സർവീസ് നടത്തുമെന്നും പ്രവാസികളെ എത്തിക്കാൻ എയർപോർട്ട് സജ്ജമായിക്കഴിഞ്ഞെന്നും സിയാൽ അധികൃതർ പറഞ്ഞു.
പ്രവാസികളെ തിരികെയെത്തിക്കുന്നതുമായി ബന്ധപ്പെട്ട് എയർപോർട്ടിൽ ത്രീ ഫേസ് ഡിസ്ഇൻഫെക്ഷനാണ് നടപ്പിലാക്കുന്നത്. സാമൂഹിക അകലം പാലിക്കുന്നതിനുള്ള ക്രമീകരണങ്ങളും താൽക്കാലിക ഇരിപ്പിട സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. വിവിധ ടെസ്റ്റുകളുമായി ബന്ധപ്പെട്ട മോക്ക്ഡ്രില്ലും പൂർത്തിയായി.
പ്രവാസികളെ തിരികെ കൊണ്ടുവരാൻ സംസ്ഥാനത്ത് ക്രമീകരണങ്ങൾ ഒരുക്കിക്കഴിഞ്ഞതായി ഇന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.