തൃശ്ശൂര്‍: രണ്ടുലക്ഷം സ്ത്രീകള്‍ അണിനിരക്കുന്ന ബി.ജെ.പി. മഹിളാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി നാളെ തൃശ്ശൂരിലെത്തും. ഉച്ച കഴിഞ്ഞ് സ്വരാജ് റൗണ്ടിൽ റോഡ് ഷോയും തുടര്‍ന്ന് തേക്കിന്‍ക്കാട് മൈതാനിയില്‍ മഹിളാ സമ്മേളനവും ഉദ്ഘാടനം ചെയ്യും. കുട്ടനെല്ലൂര്‍ സി അച്യൂത മേനോന്‍ ഗവ. കോളേജ് ഹെലിപാഡില്‍ വന്നിറങ്ങുന്ന പ്രധാനമന്ത്രി റോഡുമാര്‍ഗം സ്വരാജ് റൗണ്ടിലെ ജില്ലാ ജനറല്‍ ആശുപത്രി പരിസരത്ത് എത്തും. കളക്ടർ ഉൾപ്പെടെയുള്ളവരാണ് അദ്ദേഹത്തെ സ്വീകരിക്കുക. ബിജെപിയുടെ നേതൃത്വത്തിൽ കുട്ടനെല്ലൂരിലും ജില്ലാ ജനറൽ ആശുപത്രിക്കു സമീപവും സ്വീകരണമൊരുക്കുന്നുണ്ട്. 3.30-ന് സ്വരാജ് റൗണ്ടിലെത്തുന്നത് മുതൽ നായ്‌ക്കനാലിലെ സമ്മേളന വേദിയിലേക്കുള്ള ഒരു കിലോമീറ്ററാണ് റോഡ് ഷോ
‘സ്ത്രീശക്തി മോദിക്കൊപ്പം‘ എന്ന പേരില്‍ നടക്കുന്ന മഹിളാസമ്മേളനത്തില്‍ രണ്ടുക്ഷം സ്ത്രീകള്‍ പങ്കെടുക്കുമെന്നാണ് ബി. ജെ.പി. സംസ്ഥാന നേതൃത്വത്തിന്‍റെ കണക്കൂട്ടല്‍. കേന്ദ്രമന്ത്രിമാരും ദേശീയ നേതാക്കളും അണിനിരക്കുന്ന വേദിയിൽ സുരേഷ് ഗോപിയും സന്നിഹിതനായിരിക്കും. 5.30-ന് ആണ് പ്രധാനമന്ത്രിയുടെ മടക്കയാത്ര. പാർലമെൻറ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി രാജ്യത്ത് തന്നെ പ്രധാനമന്ത്രി നടത്തുന്ന ആദ്യ റോഡ് ഷോയാണ് തൃശ്ശൂരിലേത്.