ആംബുലന്‍സ് റോഡിലെ കുഴിയില്‍ വീണു; ‘മരിച്ചയാള്‍’ക്ക് ജീവന്‍ തിരിച്ചുകിട്ടി
ചണ്ഡീഗഢ്: മൃതദേഹം കൊണ്ടുപോകവെ ആംബുലൻസ് കുഴിയില്‍ വീണ് 80കാരന് ജീവൻ തിരിച്ചുകിട്ടിയെന്ന് കുടുംബം. ഹരിയാനയിലാണ് സംഭവം. 80 വയസുകാരനായ ദര്‍ശൻ സിംഗ് ബ്രാറിനാണ് റോഡിലെ കുഴി രക്ഷയായത്. മൃതദേഹം പട്യാലയില്‍ നിന്ന് കര്‍ണലിനടുത്തുള്ള വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭംവം. സംസ്കാരത്തിനായി വിറകുവരെ ഒരുക്കിയിരുന്നു.
ആംബുലൻസില്‍ ഒപ്പമുണ്ടായിരുന്ന ചെറുമകനാണ് ദര്‍ശൻ കൈ ചലിപ്പിക്കുന്നത് കണ്ടത്. തുടര്‍ന്ന് ഹൃദയമിടിപ്പ് പരിശോധിക്കുകയും ആംബുലൻസ് ഡ്രൈവറോട് അടുത്തുള്ള ആശുപത്രിയിലേക്ക് പോകാൻ ആവശ്യപ്പെട്ടതായും ദര്‍ശന്റെ കുടുംബം പറഞ്ഞു. പരിശോധിച്ചപ്പോള്‍ ദര്‍ശൻ സിംഗ് മരിച്ചിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അദ്ദേഹം ഇപ്പോള്‍ കര്‍ണാലിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യനില ഗുരുതരമാണെങ്കിലും വേഗത്തില്‍ സുഖം പ്രാപിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
കുറച്ച് ദിവസമായി ബ്രാറിന് വാര്‍ദ്ധക്യസഹജമായ അസ്വാസ്ഥ്യമുണ്ടായിരുന്നു. നെഞ്ചുവേദനയെ തുടര്‍ന്നാണ് പട്യാലയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. നാല് ദിവസം വെന്റിലേറ്ററിലായിരുന്നു. വ്യാഴാഴ്ച ഹൃദയമിടിപ്പ് നിലച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. തുടര്‍ന്ന് വെന്റിലേറ്ററില്‍ നിന്ന് പുറത്തെടുത്തു. അന്ത്യകര്‍മങ്ങള്‍ക്കായി ആംബുലൻസില്‍ കൊണ്ടുപോകുകയായിരുന്നു. ബന്ധുക്കളും നാട്ടുകാരുമെല്ലാം എത്തുകയും സംസ്കാരത്തിനായി ഒരുക്കം പൂര്‍ത്തിയാക്കുകയും ചെയ്തു.