ന്യൂഡല്‍ഹി: ലോകത്തിലെ പല ശക്തമായ രാജ്യങ്ങളും നിലവില്‍ യുദ്ധമുഖത്താണ്. റഷ്യ– യുക്രെയിൻ യുദ്ധം, ഇസ്രയേല്‍– ഹമാസ് യുദ്ധം എന്നിവ തുടരുകയാണ്. ഓരോ രാജ്യങ്ങളുടെ സൈനിക ശക്തിയും സാമ്പത്തിക, ആണവ ശക്തിയുമാണ് യുദ്ധസമയങ്ങളില്‍ വെളിവാകുന്നത്. ഇതിനിടെ ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയുള്ള രാജ്യങ്ങളുടെ പട്ടിക പുറത്ത് വിട്ടിരിക്കുകയാണ് ഗ്ളോബല്‍ ഫയര്‍പവര്‍ എന്ന വെബ്‌സൈറ്റ്. ആഗോള പ്രതിരോധ സംവിധാനങ്ങളെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കുന്ന വെബ്‌സൈറ്റാണിത്.
പട്ടികയില്‍ ഏറ്റവും മുന്നിലുള്ളത് യുഎസാണ്. റഷ്യൻ, ചൈന എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. സൈനിക ശക്തിയില്‍ ഇന്ത്യ നാലാം സ്ഥാനത്താണ്. ദക്ഷിണ കൊറിയ, യുകെ, ജപ്പാൻ, തുര്‍ക്കിയെ, പാകിസ്ഥാൻ, ഇറ്റലി എന്നിവരാണ് ആദ്യ പത്തിലുള്‍പ്പെടുന്ന മറ്റ് രാജ്യങ്ങള്‍. 145 രാജ്യങ്ങളെ വിശകലനം ചെയ്താണ് ഗ്ളോബല്‍ ഫയര്‍പവര്‍ പട്ടിക തയ്യാറാക്കിയത്. ട്രൂപ്പുകളുടെ എണ്ണം, സൈനിക സാമഗ്രികള്‍, സാമ്പത്തിക ദദ്രത, ഭൂമിശാസ്ത്രപരമായ സ്ഥാനം, വിഭവങ്ങളുടെ ലഭ്യത തുടങ്ങിയവ മാനദണ്ഡങ്ങളാക്കിയാണ് രാജ്യങ്ങളെ വിശകലനം ചെയ്തത്.
ലോകത്തിലെ ഏറ്റവും കുറവ് സൈനിക ശക്തിയുള്ള രാജ്യങ്ങളില്‍ ഒന്നാമത് ഭൂട്ടാനാണ്. മോല്‍ഡോവ, സറിനേം, സൊമാലിയ, ബെനിൻ, ലൈബീരിയ, ബെലിസ്, സീറ ലിയോണ്‍, സെൻട്രല്‍ ആഫ്രിക്കൻ റിപ്പബ്ളിക്, ഐസ്‌ലാൻഡ് എന്നിവയാണ് പട്ടികയിലുള്ള മറ്റ് രാജ്യങ്ങള്‍.