ന്യൂഡല്‍ഹി: ഒരുകാലത്ത് ഇന്ത്യൻ വോളിയുടെ നെടുംതൂണായിരുന്ന ടോം ജോസഫ് ഇന്ത്യയുടെ സഹപരിശീലകനാകും. സെപ്തംബറില്‍ ചൈനയിലെ ഹാങ്‌ചോയില്‍ നടക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിന്റെ സഹപരിശീലകനായാണ് 43കാരനായ ടോമിന്റെ നിയമിച്ചിരിക്കുന്നത്. അടുത്തിടെ രൂപം നല്‍കിയ വോളിബാള്‍ ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ അഡ്‌ഹോക്ക് കമ്മറ്റിയാണ് 28 അംഗടീമിനെയും ഏഴ് പരിശീലകരെയും കോച്ചിംഗ് ക്യാമ്പിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
28 അംഗ ദേശീയ ക്യാമ്പിലേക്ക് കേരളത്തെ പ്രതിനിധീകരിച്ച പത്തുകളിക്കാരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. മുത്തുസ്വാമി, ജെറോം വിനീത്, വൈശാഖ് രഞ്ജിത്, ഷമീമുദ്ദീൻ, ജോണ്‍ ജോസഫ്, ജിഷ്ണു പി.വി, മുജീബ് എം.സി, ഹേമന്ദ് പി, എറിൻ വര്‍ഗീസ്, ആനന്ദ് കെ. എന്നിവരാണ് കേരളത്തില്‍ നിന്നുള്ളവര്‍. ജയ്ദീപ് സര്‍ക്കാണ് മുഖ്യ പരിശീലകൻ. ദേവേന്ദര്‍ ചൗഹാൻ, ഹേമ ഖേല്‍ക്കര്‍, അജ്വന്ത് സിംഗ് എന്നിവരാണ് മറ്റ് സഹപരിശീലകര്‍.
ഇന്ത്യയ്‌ക്ക് വേണ്ടി രണ്ട് ഏഷ്യൻ ഗെയിംസുകളില്‍ പങ്കെടുത്ത താരമാണ് ടോം ജോസഫ്. 2002ല്‍ ഇന്ത്യ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ബുസാൻ ഏഷ്യൻ ഗെയിംസിലും 2006ലെ ദോഹ ഏഷ്യൻ ഗെയിംസിലുമാണ് യൂണിവേഴ്‌സല്‍ ആള്‍റൗണ്ടര്‍ റോളില്‍ ടോം കളിച്ചത്. സാഫ് ഗെയിംസുകളിലും ലോകകപ്പ് യോഗ്യതാ ടൂര്‍ണമെന്റുകളിലും അന്താരാഷ്‌ട്ര ടൂര്‍ണമെന്റുകളിലും 14കൊല്ലത്തോളം ഇന്ത്യയെ പ്രതിനിധീകരിച്ച ടോം ജോസഫ് കേരളത്തിനായി നിരവധി ദേശീയ ചാമ്പ്യൻഷിപ്പുകളിലും ഫെഡറേഷൻ കപ്പുകളിലും കളിച്ചിട്ടുണ്ട്. 2014ല്‍ രാജ്യം അര്‍ജുന അവാര്‍ഡ് നല്‍കി ആദരിച്ചു.