ഡല്‍ഹി: അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ റെക്കോര്‍ഡ് വളര്‍ച്ചാ നിരക്കായ 7 ശതമാനത്തിലെത്താൻ സാധ്യതയുണ്ടെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. പണപ്പെരുപ്പം ക്രമാനുഗതമായി കുറയുന്നു, സെൻട്രല്‍ ബാങ്കിന് 4% ലക്ഷ്യം കൈവരിക്കാൻ കഴിയുമെന്ന് ആത്മവിശ്വാസമുണ്ട്. സമീപ വര്‍ഷങ്ങളില്‍ നടപ്പാക്കിയ ഘടനാപരമായ പരിഷ്‌കാരങ്ങള്‍ ഇന്ത്യൻ സമ്ബദ്‌വ്യവസ്ഥയുടെ വളര്‍ച്ചാ സാധ്യതകള്‍ ഉയര്‍ത്തിയെന്നും ശക്തികാന്ത ദാസ് പറഞ്ഞു. സ്വിറ്റ്‌സര്‍ലൻഡിലെ ദാവോസില്‍ വേള്‍ഡ് ഇക്കണോമിക് ഫോറം വാര്‍ഷിക യോഗത്തോടനുബന്ധിച്ച് നടന്ന സിഐഐ സെഷനില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഇന്ത്യയില്‍ ആത്മവിശ്വാസം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയോടുള്ള അന്താരാഷ്‌ട്ര വിശ്വാസം എക്കാലത്തെയും ഉയര്‍ന്ന നിലയിലാണെന്ന് ഞാൻ കരുതുന്നു. നിലവിലെ സാമ്പത്തിക വര്‍ഷത്തില്‍ ആര്‍ബിഐയുടെ വളര്‍ച്ചാ പ്രവചനം 7% ആണ്. പണപ്പെരുപ്പം ക്രമാനുഗതമായി കുറയുകയാണ്. സെൻട്രല്‍ ബാങ്കിന് 4% ലക്ഷ്യം കൈവരിക്കാൻ കഴിയുമെന്ന് ആത്മവിശ്വാസമുണ്ട്. വെല്ലുവിളി നിറഞ്ഞ ആഗോള സാമ്പത്തിക അന്തരീക്ഷത്തിലും ഇന്ത്യയുടെ വളര്‍ച്ച സ്ഥിരതയാര്‍ന്ന് പോകുന്നു”.
“സമീപ വര്‍ഷങ്ങളില്‍ നടപ്പാക്കിയ ഘടനാപരമായ പരിഷ്‌കാരങ്ങള്‍ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചാ സാധ്യതകള്‍ ഉയര്‍ത്തി. 2022-ല്‍ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് പ്രധാന പണപ്പെരുപ്പം ഗണ്യമായി കുറഞ്ഞു. ഇത് കാണിക്കുന്നത് ഞങ്ങളുടെ പണനയ നടപടിയും പണലഭ്യത പുനഃസന്തുലിതമാക്കലും പ്രവര്‍ത്തിക്കുന്നു എന്നാണ്. 2024-25-ല്‍ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 7% വളര്‍ച്ച കൈവരിക്കുമെന്ന് ഞങ്ങള്‍ ഉറച്ച് വിശ്വസിക്കുന്നു”-ശക്തികാന്ത ദാസ് പറഞ്ഞു.