നെയ്യാറ്റിൻകര (തിരുവനന്തപുരം)∙ അമിത വേഗത്തിലെത്തിയ ലോറി തട്ടിയതിനെത്തുടർന്ന് നിയന്ത്രണം വിട്ടു മറിഞ്ഞ സ്കൂട്ടറിൽ നിന്നു തെറിച്ചുവീണ് 4 വയസ്സുകാരന് ദാരുണാന്ത്യം. കാരോട് പുല്ലുവിള ക്ഷേത്രത്തിനു സമീപം പ്രോമിസ് ലാൻഡിൽ ജിതിൻ – രേഷ്മ ദമ്പതികളുടെ മകൻ ആരുഷ് (4) ആണ് മരിച്ചത്. രാവിലെ ഒൻപതോടെ കരമന – കളിയിക്കാവിള ദേശീയപാതയിൽ അമരവിള ഗ്രാമം ജംക്‌ഷനിലെ എക്സൈസ് ചെക്ക് പോസ്റ്റിനു സമീപമായിരുന്നു അപകടം. സംസ്കാരം നടത്തി. രേഷ്മയുടെ പിതാവ് സ്റ്റീഫൻ ആണു സ്കൂട്ടർ ഓടിച്ചിരുന്നത്. സ്കൂട്ടറിൽ രേഷ്മയും ആരുഷും മൂത്ത മകൻ ആരോണും ഉണ്ടായിരുന്നു. അമിത വേഗത്തിൽ പിന്നിൽ നിന്നെത്തിയ ലോറി സ്കൂട്ടറിനെ മറികടക്കുന്നതിനിടെയാണ് അപകടമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സ്റ്റീഫൻ, രേഷ്മ, ആരോൺ എന്നിവർക്ക് പരുക്കുകളുണ്ട്. പത്തനംതിട്ടയിൽ സിവിൽ പൊലീസ് ഓഫിസറാണ് ജിതിൻ. ആരുഷ് കുളത്തൂർ എൽപി സ്കൂളിലെ എൽകെജി വിദ്യാർഥിയാണ്.