റിപബ്ലിക് ദിനത്തില്‍ വിവാദ നടപടിയുമായി കേന്ദ്ര സർക്കാർ. സെക്യുലർ, സോഷ്യലിസ്റ്റ് എന്നീ വാക്കുകള്‍ ഒഴിവാക്കിയുള്ള ഭരണഘടനാ ആമുഖം പങ്കുവച്ചിരിക്കുകയാണ് കേന്ദ്രം. ഇന്ത്യയുടെ യഥാർത്ഥ ഭരണഘടനാ ആമുഖം എന്നു പറഞ്ഞാണ് ഇതു കേന്ദ്ര സർക്കാരിന്റെ mygov പ്ലാറ്റ്‌ഫോമിന്റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.
ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഭരണഘടനയുടെ യഥാര്‍ത്ഥ ആമുഖം വീണ്ടും പരിശോധിക്കാമെന്ന തലക്കെട്ടോടെയാണ് ഭരണഘടനാ ആമുഖത്തിനെതിരെ ചിത്രം Mygov പങ്കുവച്ചിരിക്കുന്നത്. അടിസ്ഥാന തത്വങ്ങളുമായി പുതിയ ഇന്ത്യ എങ്ങനെ പ്രതിധ്വനിക്കുന്നുവെന്നും ഇന്ത്യ അതിന്റെ വേരുകളില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ തന്നെ എങ്ങനെയാണ് പരിണമിച്ചതെന്ന് നോക്കാമെന്നും പോസ്റ്റില്‍ പറയുന്നു.
ഭരണഘടനാ ആമുഖത്തിനൊപ്പം കേന്ദ്രസര്‍ക്കാര്‍ എന്തെല്ലാം വികസന പ്രവൃത്തികള്‍ ചെയ്തുവെന്നാണ് പറയുന്നത്. സോഷ്യലിസ്റ്റും സെക്കുലറും ഒഴിവാക്കിയ ഭരണഘടനാ ആമുഖത്തില്‍, ബിജെപിക്ക് കീഴില്‍, പരമാധികാരം, ജനാധിപത്യം, റിപ്പബ്ലിക് എന്നിവയില്‍ എന്തെല്ലാം ചെയ്തുവെന്ന് വിവരിക്കുകയാണ്.
ജമ്മുകശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയതും സൈനിക ആക്രമണങ്ങള്‍ നടത്തിയും ജമ്മുകശ്മീരില്‍ ഭീകരവാദം കുറഞ്ഞെന്നും പുതിയ പാര്‍ലമെന്റ് രാജ്യത്തിനായി സമര്‍പ്പിച്ചതും പങ്കുവച്ചിട്ടുണ്ട്. രാഷ്ട്രീയത്തില്‍ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിച്ചു, 34 ലക്ഷം കോടി രൂപ ഉപഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ടെത്തിച്ചു തുടങ്ങിയ കാര്യങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. വടക്കു-കിഴക്കൻ സംസ്ഥാനങ്ങളില്‍ സംഘർഷങ്ങള്‍ അവസാനിപ്പിച്ച് സമാധാനം സ്ഥാപിച്ചെന്നുമെന്നും പോസ്റ്റില്‍ അവകാശപ്പെടുന്നു. ബിജെപിയും ആർഎസ്‌എസും മുന്നോട്ടു വെക്കുന്ന ഹിന്ദു രാഷ്ട്രം പിൻതാങ്ങുന്ന തലത്തിലാണ് മതേതരത്വത്തെ ഒഴിവാക്കിയുള്ള പുതിയ പ്രഖ്യാപനം.