അണ്ടർ 19 ലോകകിരീടം ഓസ്ട്രേലിയക്ക്
ഓസ്ട്രേലിയ അണ്ടര്‍ 19 ലോകകപ്പ് ചാംപ്യന്‍മാര്‍. ഇന്ത്യയെ 79 റണ്‍സിന് തകര്‍ത്താണ് ഓസ്ട്രേലിയന്‍ കിരീടധാരണം. ഓസീസിന്റെ നാലാംകിരീടമാണിത്. 254 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയെ 43.5 ഓവറില്‍ 174 റണ്‍സിന് പുറത്താക്കി. മൂന്ന് വിക്കറ്റ് വീതമെടുത്ത മാഹ്‌ലി ബിയേര്‍ഡ്മാനും റാഫ് മാക്മിലനുമാണ് ഇന്ത്യന്‍ നിരയെ തകര്‍ത്തെറിഞ്ഞത്. പിടിച്ചുനില്‍ക്കാനായത് 47 റണ്‍സെടുത്ത ആദര്‍ശ് സിങ്ങിനും 42 റണ്‍സെടുത്ത മുരുകന്‍ അഭിഷേകിനും മാത്രം. മുഷീര്‍ ഖാന്‍ (22) , നമന്‍ തിവാരി (14) റണ്‍സെടുത്തു.
ടൂര്‍ണമെന്റ് ടോപ് സ്കോറര്‍ കൂടിയായ ക്യാപ്റ്റന്‍ ഉദയ് സഹാറന്‍ 8 റണ്‍സിന് പുറത്തായി. ആദ്യം ബാറ്റുചെയ്ത ഓസീസ് അണ്ടര്‍ 19 ലോകകപ്പിലെ ഉയര്‍ന്ന സ്കോര്‍ കണ്ടെത്തി. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സെടുത്തു. 55 റണ്‍സെടുത്ത ഹര്‍ജാസ് സിങ്ങാണ് ഓസീസിന്റെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ ഹ്യൂ വെയ്ബെന്‍ 48 റണ്‍സും ഒലിവര്‍ പീക്ക് 46 റണ്‍സുമെടുത്തു. ഇന്ത്യയ്ക്കായി രാജ് ലിംബാനി മൂന്ന് വിക്കറ്റും നമന്‍ തിവാരി രണ്ടുവിക്കറ്റും വീഴ്ത്തി. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിന്റെ തനിയാവര്‍ത്തനം കൂടിയാണ് ഇത്.