അഞ്ചാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേള മൂന്നാം ദിവസത്തിലേക്ക്. ഏട്ട് ചലച്ചിത്രങ്ങളാണ് മൂന്നാം ദിനത്തില്‍ പ്രദർശനത്തിന് എത്തുന്നത്. ചലച്ചിത്ര മേള നാളെ സമാപിക്കും. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സാംസ്‌കാരിക വകുപ്പിന്റെ ‘സമം’ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന അഞ്ചാമത് രാജ്യാന്തര വനിത ചലച്ചിത്രമേളയാണ് കൊച്ചിയില്‍ പുരോഗമിക്കുന്നത്. സ്ത്രീകളെ ശാക്തീകരിക്കുന്നതിനും ദൃശ്യവല്‍ക്കരിക്കുന്നതിനും ഉതകുന്ന നിരവധി ചലച്ചിത്രങ്ങളാണ് മേളയില്‍ പ്രദർശിപ്പിക്കുന്നത്.
എറണാകുളത്തെ സവിത, സംഗീത തീയേറ്ററുകളിലാണ് പ്രദർശനം. മാരിയാനാ അരിയാഗയും സാന്റിയാഗോ അരിയാഗയും ചേർന്ന് സംവിധാനം ചെയ്ത “അപ്പോണ്‍ ഓപ്പണ്‍ സ്കൈ”എന്ന ചിത്രവും റെനി നാദർ മെസ്സോറയും ജോവോ സലാവിസയും ചേർന്ന് സംവിധാനം ചെയ്ത സ്പെഷ്യല്‍ ജൂറി പുരസ്കാരം നേടിയ “ദി ബ്യുരിറ്റി ഫ്ലവർ” എന്ന ചിത്രവുമാണ് മൂന്നാം ദിവസത്തിൻ്റെ പ്രധാന ആകർഷണം.
കൂടാതെ പ്രേക്ഷകപ്രീതി നേടിയ ഡോക്യൂമെന്ററുകളും പ്രദർശനത്തിന് എത്തുന്നുണ്ട്. വൈകിട്ട് “പെണ്‍കാണിയുടെ പ്രതീക്ഷകള്‍ ഇന്ത്യന്‍ സിനിമയുടെ വര്‍ത്തമാനത്തില്‍” എന്ന വിഷയത്തില്‍ ഓപ്പണ്‍ ഫോറവും നടക്കും. ചലച്ചിത്ര സാംസ്‌കാരിക രംഗത്തെ പ്രമുഖർ ചർച്ചയില്‍ പങ്കെടുക്കും.