തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലക്ക് ഒരുങ്ങി തലസ്ഥാന നഗരം. പൊങ്കാല അര്‍പ്പിക്കാനെത്തുന്ന ആയിരങ്ങളെ വരവേല്‍ക്കാനുള്ള ക്രമീകരണങ്ങള്‍ അവസാന ഘട്ടത്തിലാണ്.
10 ദിവസം നീളുന്ന ഉത്സവത്തിന് 17ന് കൊടിയേറും. ആറ്റുകാല്‍ – ഗുരുവായൂർ പ്രത്യേക കെഎസ്‌ആർടിസി ബസ് സര്‍വീസ് തുടങ്ങി.
തലസ്ഥാന നഗരത്തില്‍ ഇനി ഉത്സവ നാളുകളാണ്. എല്ലാ വഴികളും ആറ്റുകാലിലേക്ക് എന്ന പോലെ നഗരം പൊങ്കാലക്കാഴ്ചകളാല്‍ സമ്ബന്നമാകുന്ന ദിവസങ്ങള്‍. മണ്‍കലങ്ങളുമായി എത്തിയ കച്ചവടക്കാര്‍ നഗരവീഥികള്‍ കയ്യടക്കിത്തുടങ്ങി. ദീപാലങ്കാരങ്ങള്‍ അടക്കം പൊങ്കാല ഉത്സവത്തിന് വിപുലമായ ഒരുക്കങ്ങളും സൗകര്യങ്ങളും ഇത്തവണയും ഒരുക്കിയിട്ടുണ്ട്.
മുൻവര്‍ഷങ്ങളേക്കാള്‍ ജനത്തിരക്ക് കണക്കുകൂട്ടിയാണ് സംഘാടകരുടേയും ജില്ലാ ഭരണകൂടത്തിന്‍റെയും ക്രമീകരണങ്ങളെല്ലാം. നാടിന്‍റെ നാനാഭാഗങ്ങളില്‍ നിന്ന് തലസ്ഥാനത്തേക്ക് വന്ന് നിറയുന്നവര്‍ക്ക് വേണ്ട സൗകര്യങ്ങളെല്ലാം ഒരുക്കാൻ സന്നദ്ധ സംഘങ്ങളും സജീവമാകും.
തിരക്ക് നിയന്ത്രിക്കുന്നതിന് നഗരത്തില്‍ 3,000ത്തോളം പൊലീസിനെ വിന്യസിക്കും. ക്രമസമാധാനം, ഗതാഗത നിയന്ത്രണം, ഭക്തജനങ്ങളുടെ ദർശനം എന്നിവയ്ക്കായി രണ്ട് ഘട്ട സുരക്ഷാ സംവിധാനമാണ് പൊലീസ് ഒരുക്കുന്നത്. നഗരമാകെ കുത്തിപ്പൊളിച്ചിട്ട റോഡുകളില്‍ 25 എണ്ണം പൊങ്കാലക്ക് മുൻപ് പണി പൂര്‍ത്തിയാക്കുമെന്നാണ് പൊതുമരാമത്ത് വകുപ്പിന്‍റെ ഉറപ്പ്.