കൊല്ലം: രാജ്യത്തുടനീളം പാസഞ്ചർ ട്രെയിനുകളുടെ ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ നീക്കം. മിനിമം ടിക്കറ്റ് നിരക്ക് 10 രൂപയാക്കി കുറയ്ക്കും. നിലവിലെ മിനിമം ചാർജ് 30 രൂപയാണ്. കോവിഡിന് മുമ്പ് പാസഞ്ചർ ട്രെയിനുകളില്‍ കുറഞ്ഞ നിരക്ക് 10 രൂപയായിരുന്നു. കോവിഡിന് ശേഷം രാജ്യത്ത് ട്രെയിൻ സർവീസുകള്‍ നിർത്തിവച്ച ശേഷം പുനരാരംഭിച്ചപ്പോഴാണ് 30 രൂപയായി മിനിമം ടിക്കറ്റ് നിരക്ക് ഉയർത്തിയത്. ഇതാണ് വീണ്ടും കുറയ്ക്കുന്നത്.
കോവിഡിന് ശേഷം അണ്‍ റിസർവ്ഡ് എക്സ്പ്രസ് സ്പെഷല്‍, മെയില്‍/ എക്സ്പ്രസ്, സൂപ്പർ ഫാസ്റ്റ് എന്നീ മൂന്ന് തരത്തിലുള്ള സർവീസുകളാണ് റെയില്‍വേ രാജ്യത്ത് ഓപ്പറേറ്റ് ചെയ്യുന്നത്. നേരത്തേ പാസഞ്ചർ ആയി ഓടിയിരുന്ന വണ്ടികളാണ് നിരക്ക് കൂട്ടി അണ്‍ റിസർവ്ഡ് സ്പെഷല്‍ സർവീസ് എന്ന പേരില്‍ ഇപ്പോള്‍ ഓടിക്കുന്നത്. ഇവയെ ഉടൻ പഴയ രീതിയില്‍ ഓർഡിനറി പാസഞ്ചർ എന്നാക്കി മാറ്റി നിരക്കുകള്‍ കുറയ്ക്കാനാണ് നീക്കം.
തെക്ക് പടിഞ്ഞാറൻ റെയില്‍വേയില്‍ ഇത്തരത്തിലുള്ള നിരക്ക് കുറവ് ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു. അവിടെ ഓടുന്ന മെമു/ ഡെമു സർവീസുകളില്‍ കോവിഡിന് മുമ്പുള്ള നിരക്കു മാത്രമേ ഈടാക്കാവൂ എന്ന ഉത്തരവ് ഇന്നലെയാണു പുറത്തിറങ്ങിയത്. അടിയന്തിരമായി ഇതു പ്രാബല്യത്തില്‍ വരുത്തണം എന്നാണ് ഉത്തരവില്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ദക്ഷിണ റെയില്‍വേയിലടക്കം പാസഞ്ചർ ടിക്കറ്റ് നിരക്കു കുറയുന്നത് ഉടൻ പ്രാബല്യത്തില്‍ വരുമെന്ന് ഉന്നത ഉദ്യോഗസ്ഥൻ സൂചിപ്പിച്ചു. എക്സ്പ്രസ്/ മെയില്‍ സർവീസുകളില്‍ മിനിമം നിരക്ക് 30 രൂപയും സൂപ്പർ ഫാസ്റ്റില്‍ 45 രൂപയുമാണ്. ഈ നിരക്കുകളില്‍ ഇളവുകള്‍ ഉണ്ടാകാൻ സാധ്യതയില്ല.