തിരുവനന്തപുരം • കേരളത്തിൽ നിന്ന് ഇതര സംസ്ഥാനങ്ങളിലേക്കു പോയവർക്ക് കോവിഡ് ബാധിക്കുന്നതിനെക്കുറിച്ച് അന്വേഷിക്കാൻ ഒടുവിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം. അതതു സംസ്ഥാനങ്ങൾ വിവരങ്ങൾ നൽകാത്തതിനാൽ അതെക്കുറിച്ചു പരിശോധിക്കാനാകില്ലെന്ന നിലപാടാണു തിരുത്തിയത്. എല്ലാ സർക്കാരുകളോടും വിവരങ്ങൾ ആരായാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇതനുസരിച്ചു 110 രോഗികളുടെ പട്ടിക സംസ്ഥാനങ്ങൾ കൈമാറി.
യാത്ര പുറപ്പെട്ടതിന്റെയും പരിശോധന നടന്നതിന്റെയും തീയതികൾ, ഇവർ രോഗ ബാധിതരുമായി ഏതെങ്കിലും വിധത്തിൽ ഇടപഴകിയിട്ടുണ്ടോ, ഇവരുമായി സമ്പർക്കമുണ്ടായവരിൽ രോഗലക്ഷണങ്ങളുണ്ടോ തുടങ്ങിയ കാര്യങ്ങളാണു പരിശോധിക്കുന്നത്. കേരളത്തിൽ നിന്നു തമിഴ്നാട്ടിലേക്കു പോയ നൂറിലേറെ പേർക്ക് അതിർത്തിയിൽ നടത്തിയ പരിശോധനയിൽ രോഗം കണ്ടെത്തി. ഈ രോഗികളുടെ വിവരങ്ങളും വരും ദിവസങ്ങളിൽ കേരളം ശേഖരിക്കും.