തിരുവനന്തപുരം: രാജ്യത്തിന്റെ അഭിമാന ബഹിരാകാശ പദ്ധതിയായ ഗഗൻയാന്റെ ഭാഗമാകുന്ന ബഹിരാകാശ സഞ്ചാരികളെ വാനോളം പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇവർ നാല് പേരും രാജ്യത്തിന്റെ അഭിമാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സഞ്ചാരികളെ രാജ്യത്തിന് മുന്നിൽ അവതരിപ്പിച്ചതിന് ശേഷം തുമ്പ വിക്രം സാരാഭായ് സ്‌പേസ് സെന്ററിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബഹിരാകാശ സഞ്ചാരികളെ കാണാന്‍ സാധിച്ചതിലും അവരുമായി സംസാരിക്കാനായതിലും ഏറെ സന്തോഷമുണ്ട്. സഞ്ചാരികള്‍ പ്രതിനിധാനം ചെയ്യുന്നത് ഇന്ത്യയുടെ സാഹസികതയാണ്. ഇവർ നാല് മനുഷ്യര്‍ മാത്രമല്ല, 140 കോടി ജനങ്ങളുടെ അഭിലാഷങ്ങളെ ബഹിരാകാശത്തെത്തിക്കുന്ന നാല് ശക്തികളാണ്. 40 വര്‍ഷങ്ങള്‍ക്കുശേഷം ഭാരതീയന്‍ ബഹിരാകാശത്തേക്ക് പോകുകയാണ്. ഇവരുടെ പരിശീലനത്തിൽ യോഗ ഒരു പ്രധാന പങ്കുവഹിച്ചതായും മോദി ചൂണ്ടിക്കാട്ടി.
ഗഗൻയാനിൽ മിക്ക ഉപകരണങ്ങളും മെയ്ഡ് ഇൻ ഇന്ത്യ ആണെന്നറിഞ്ഞപ്പോൾ വളരെ സന്തോഷം തോന്നി. ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുമ്പോൾ, രാജ്യം ബഹിരാകാശ മേഖലയിൽ പുതിയ ഉയരങ്ങൾ താണ്ടാൻ പോകുന്നുവെന്നത് യാദൃശ്ചികമാണ്. ഇരുപതിയൊന്നാം നൂറ്റാണ്ടിൽ ഇന്ത്യ ലോകത്തെ അത്ഭുതപ്പെടുത്തുകയാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ നാം 400 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു. അതേസമയം, അതിന് മുമ്പുള്ള പത്ത് വർഷത്തിൽ കേവലം 33 ഉപഗ്രഹങ്ങൾ മാത്രമാണ് വിക്ഷേപിച്ചതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
2035-ഓടെ ഇന്ത്യക്ക് സ്വന്തം ബഹിരാകാശ നിലയമുണ്ടാക്കും. ഇതോടെ ബഹിരാകാശത്തിന്റെ അജ്ഞാതമായിരുന്ന കാര്യങ്ങളേക്കുറിച്ച് നമുക്ക് പഠിക്കാനാകും. അമൃതകാലത്തിന്റെ ഈ കാലഘട്ടത്തിൽ ഇന്ത്യൻ ബഹിരാകാശ സഞ്ചാരികൾ ചന്ദ്രോപരിതലത്തിൽ ഇറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.