പാർട്ടിക്കപ്പുറം ജനകീയരായ രണ്ട് സ്ഥാനാർഥികള്‍. ഒരാള്‍ സിറ്റിങ് എം.പി. മറ്റൊരാള്‍ സിറ്റിങ് എം.എല്‍.എയും. കൊല്ലത്ത് എൻ.കെ. പ്രേമചന്ദ്രനും എം. മുകേഷും ഏറ്റുമുട്ടുമ്ബോള്‍ പൊടിപാറും എന്നതില്‍ സംശയമില്ല. സീറ്റ് നിലനിർത്താൻ ആർ.എസ്.പിയും തിരിച്ചുപിടിക്കാൻ സി.പി.എമ്മും പുതിയ എന്ത് ആയുധമാവും പുറത്തെടുക്കുക? അതിലേക്ക് ഉറ്റുനോക്കിയിരുന്ന കൊല്ലംകാർക്ക് മുന്നിലേക്ക് കൊല്ലത്തിന്റെ സ്വന്തം ‘പ്രേമലു’വുമായി എത്തി സ്കോർ ചെയ്തിരിക്കുകയാണ് ഷിബു ബേബി ജോണിന്റെ നേതൃത്വത്തില്‍ ആർ.എസ്.പി.
യൂത്തിനെ കൈയിലെടുക്കാൻ, യുവാക്കള്‍ക്കിടയില്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ‘പ്രേമലു’ എന്ന ചിത്രത്തിന്റെ പോസ്റ്റർ പ്രചരണായുധം ആക്കിയിരിക്കുകയാണ് ആർ.എസ്.പി. എന്തായാലും സിനിമ പോലെ തന്നെ പോസ്റ്ററും സൂപ്പർ ഹിറ്റായി. ആരുടെ തലയില്‍ വന്ന ഐഡിയയാണ് ഇതെന്ന് ചോദ്യത്തിന് ഷിബു ബേബി ജോണിന്റെ മറുപടി ഇങ്ങനെ, ‘ഇത് ടീം വർക്കിന്റെ വിജയമാണ്. അങ്ങനെ ഒരാളുടെ പേരെടുത്ത് പറയാൻ പറ്റില്ല. കൂട്ടായ ചർച്ചയില്‍ ഉരുത്തിരിഞ്ഞ ആശയമാണ്. സംഗതി, പാർട്ടിയില്‍ എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെട്ടു. അത് നാട്ടുകാർക്കും ഇഷ്ടപ്പെട്ടു എന്നതിന്റെ തെളിവാണ് പോസ്റ്ററിന് കിട്ടിക്കൊണ്ടിരിക്കുന്ന ലൈക്കുകളും ഷെയറുകളും.’, ഷിബു ബേബി ജോണ്‍ മാതൃഭൂമി ഡോട്ട് കോമിനോടു പറഞ്ഞു.
ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ഒരു പുത്തൻ ആശയത്തോടുകൂടി ജനങ്ങളെ സമീപിക്കണം എന്നതായിരുന്നു എന്റെ കാഴ്ചപ്പാട്. അതേ ആശയം ഉള്‍ക്കൊള്ളുന്ന മികച്ച ഒരു സോഷ്യല്‍ മീഡിയ ടീമിനെയാണ് ഞങ്ങള്‍ക്ക് കിട്ടിയത്. പാർട്ടിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ചുമതല ഏല്‍പിച്ചിരിക്കുന്നത് ആലപ്പുഴയില്‍ നിന്നുള്ള കൃഷ്ണചന്ദ്രനെയാണ്. പാർട്ടി സെക്രട്ടറി എന്ന നിലയില്‍ ആ ടീമിന്റെ ചർച്ചകളില്‍ ഞാനും അംഗമാകാറുണ്ട്. അത്തരത്തിലൊരു ചർച്ചയിലാണ് ഈ പോസ്റ്റർ ഐഡിയ പൊന്തിവന്നത്. നല്ല ആശയമാണെന്ന് തോന്നി, എല്ലാവരും അംഗീകരിച്ചു. സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചപ്പോള്‍ ഭാഗ്യവശാല്‍ ഇത് എല്ലാവർക്കും സ്വീകാര്യമായി. ഇനിയും ഇത്തരം പരീക്ഷണങ്ങള്‍ നടത്തനാണ് ഉദ്ദേശിക്കുന്നത്, അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വാതന്ത്ര്യം കിട്ടി 1952-ലാണ് ആദ്യത്തെ പൊതുതിരഞ്ഞെടുപ്പ് നടന്നത്. അന്നുമുതല്‍ ഇന്നുവരെ ഒരേ തരത്തിലാണ് തിരഞ്ഞെടുപ്പ് പ്രചരണം നടക്കുന്നത്. ആദ്യം ചുമരെഴുതും പിന്നെ പോസ്റ്റർ വരും. ആദ്യം ബ്ലാക്ക് ആൻഡ് വൈറ്റ് പോസ്റ്ററായിരുന്നു, ഇപ്പോളത് കളർ ആയിട്ടുണ്ട്. അതുപോരാ, പുതിയ തലമുറയിലേക്ക് എത്തുന്ന വ്യത്യസ്തമായ പ്രചാരണ രീതികള്‍ വരണമെന്നായിരുന്നു എന്റെ ആഗ്രഹം. അതിനിടയിലാണ് ഇങ്ങനെ ഒരാശയം വന്നത്. അപ്പോള്‍ അതൊന്ന് പരീക്ഷിക്കാൻ തന്നെ തീരുമാനിച്ചു. പോസ്റ്റർ യൂത്ത് ഏറ്റെടുത്തു എന്നതിന് തെളിവാണ് അതിന് കിട്ടിയ സ്വീകാര്യത. യുവാക്കള്‍ തന്നെയാണ് സാമൂഹികമാധ്യമങ്ങളിലൂടെ ഈ പോസ്റ്റർ ഏറ്റവും കൂടുതല്‍ ഷെയർ ചെയ്തിരിക്കുന്നത്, ഷിബു ബേബി ജോണ്‍ പറഞ്ഞു.
സാമൂഹിമാധ്യമങ്ങളില്‍ മാത്രം ഡിജിറ്റല്‍ പോസ്റ്ററായി ഇറക്കാനായിരുന്നു തീരുമാനം. പക്ഷേ അത് വിചാരിച്ചതിനേക്കാള്‍ ക്ലിക്കായതോടെ പ്രിന്റ് ചെയ്ത പോസ്റ്ററായും ഇറക്കാൻ തീരുമാനിച്ചിരിക്കുകയാണ് പാർട്ടി.