ഷെഹബാസ് ഷെരീഫ് രണ്ടാമതും പാകിസ്താന്‍ പ്രധാനമന്ത്രി
ഇസ്ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രി പദത്തിലേക്ക് രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ട് ഷഹബാസ് ഷെരീഫ്. നേരത്തെ കാവല്‍ സര്‍ക്കാരിലും അദ്ദേഹമായിരുന്നു പ്രധാനമന്ത്രി. വോട്ടെടുപ്പില്‍ വലിയ പിന്തുണയാണ് അദ്ദേഹത്തിന് ലഭിച്ചത്. 201 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. എതിരാളിയായ ഒമര്‍ അയ്യൂബിന് 92 വോട്ടുകളാണ് ലഭിച്ചത്. സുന്നി ഇത്തിഹാദ് കൗണ്‍സിലിന്റെ പിന്തുണ ഒമറിന് ഉണ്ടായിരുന്നത്.
ഇവര്‍ ഇമ്രാന്‍ ഖാന്റെ പാകിസ്താന്‍ തെഹ്രീകി ഇന്‍സാഫ് പാര്‍ട്ടിയുടെ രാഷ്ട്രീയ ഗ്രൂപ്പിന്റെ ഭാഗമായിരുന്നവരാണ്. അതേസമയം വോട്ടെടുപ്പില്‍ വിജയിക്കാന്‍ 169 വോട്ടുകളായിരുന്നു വേണ്ടിയിരുന്നത്. നേരത്തെ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഫെബ്രുവരി എട്ടിനായിരുന്നു വോട്ടെടുപ്പ്. ഇതേ തുടര്‍ന്ന് ഫലം പ്രഖ്യാപിക്കുന്നതും വൈകിയിരുന്നു.
വലിയ ബഹളങ്ങള്‍ക്കിടെയാണ് സഭയില്‍ വോട്ടെടുപ്പ് നടന്നത്. ബിലാവല്‍ ഭൂട്ടോ സര്‍ദാരിയുടെ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയുമായി ചേര്‍ന്ന് സഖ്യകക്ഷി സര്‍ക്കാരിനെയാണ് ഷെഹബാസ് ഷെരീഫ് നയിക്കുക. ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി പിന്തുണച്ച സ്വതന്ത്രരാണ് തിരഞ്ഞെടുപ്പില്‍ കൂടുതലും വിജയിച്ചത്. മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരനാണ് ഷെഹബാസ് ഷെരീഫ്.
സര്‍ദാര്‍ അയാസ് സാദിഖിനെ സ്പീക്കര്‍ സ്ഥാനത്തേക്കും നവാസ് ഷെരീഫ് പിന്തുണച്ചിരുന്നു. നേരത്തെ 16 മാസമാണ് ഷെഹബാസ് ഷെരീഫ് പാക് പ്രധാനമന്ത്രി സ്ഥാനത്തിരുന്നത്. ഷെരീഫിന്റെ പിഎംഎല്‍–എന്നിന് സര്‍ക്കാരുണ്ടാക്കാന്‍ സൈന്യത്തിന്റെ പൂര്‍ണ പിന്തുണയുണ്ടായിരുന്നു. അതേസമയം പിഎംഎല്‍എന്‍–പിപിപി സഖ്യ ധാരണകള്‍ പ്രകാരം നവാസ് ഷെരീഫിന്റെ മകള്‍ മറിയം നവാസ് പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.
നവാസ് ഷെരീഫിന്റെ രാഷ്ട്രീയ പിന്‍ഗാമി കൂടിയാണ് മകള്‍. തിങ്കളാഴ്ച്ച അവര്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നു. പാകിസ്താനിലെ ഏതൊരു പ്രവിശ്യയുടെ മുഖ്യമന്ത്രിയായി ഒരു വനിത എത്തുന്നത് ഇത് ആദ്യമായിട്ടാണ്. മുന്‍ പാകിസ്താന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്ക് പ്രസിഡന്റ് പദം ലഭിക്കും.
പിപിപിയുടെ മുതിര്‍ന്ന നേതാവാണ് അദ്ദേഹം. തിരഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാന്റെ പിടിഐ പിന്തുണയോടെ 93 സ്വതന്ത്രരാണ് വിജയിച്ചത്. 265 സീറ്റാണ് ആകെയുള്ളത്. പിഎംഎല്‍എന്നിന് 75 സീറ്റാണ് ലഭിച്ചത്.