KeralaLatest

പണിമൂല ദേവീക്ഷേത്ര ഉത്സവം; സര്‍ക്കാര്‍ വകുപ്പുകള്‍ സജ്ജം

മുന്നൊരുക്കങ്ങള്‍ വിലയിരുത്തി മന്ത്രി ജി.ആര്‍ അനില്‍

“Manju”

പോത്തന്‍കോട്: പണിമൂല ദേവീക്ഷേത്രത്തിലെ ദ്വിവത്സര സപ്തദിന ദേശീയോത്സവവുമായി ബന്ധപ്പെട്ട് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനിലിന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. ഘോഷയാത്ര ദിവസം ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ പ്രത്യേക ട്രാഫിക് ക്രമീകരണം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. ഉത്സവ ഘോഷയാത്രയില്‍ സുരക്ഷിതമായി ആനകളെ എഴുന്നള്ളിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഉത്സവവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണ സജ്ജമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ അഞ്ച് വരെയാണ് ഉത്സവം നടക്കുന്നത്.

ഉത്സവ ദിവസങ്ങളില്‍ ക്ഷേത്രപരിസരത്തെത്തുന്ന കച്ചവടക്കാര്‍ക്ക് രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തണമെന്നും മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഭക്ഷണ വസ്തുക്കളുടെ ഗുണനിലവാരവും കടകളുടെ ശുചിത്വവും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉറപ്പുവരുത്തും. പൂര്‍ണമായും ഹരിത ചട്ടം പാലിച്ചാണ് ഉത്സവം നടത്തുന്നത്. നഗരസഭയുടെയും പോത്തന്‍കോട് ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. മുടക്കമില്ലാതെ കുടിവെള്ള വിതരണം നടത്തുന്നതിനുള്ള സജ്ജീകരണങ്ങള്‍ വാട്ടര്‍ അതോറിറ്റി നടത്തിയിട്ടുണ്ട്.

ഉത്സവ മേഖലയിലെ തെരുവുവിളക്കുകള്‍ കത്തുന്നുണ്ടെന്ന് ഉറപ്പാക്കും. ആവശ്യമുള്ള സ്ഥലങ്ങളില്‍ റോഡ് നവീകരണവും നടത്തും. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ക്ഷേത്രത്തിലേക്ക് കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസുകള്‍ നടത്തും. കണിയാപുരം, വെഞ്ഞാറമൂട്, ആറ്റിങ്ങല്‍ ബസ് സ്റ്റാന്റുകളില്‍ ഈ ബസുകളുടെ സമയക്രമം അടങ്ങിയ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി. പണിമൂല ദേവീക്ഷത്ര അങ്കണത്തില്‍ നടന്ന യോഗത്തില്‍ പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍ അനില്‍കുമാര്‍, ജനപ്രതിനിധികള്‍, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ അനില്‍ ജോസ് ജെ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ക്ഷേത്ര ഭാരവാഹികള്‍ തുടങ്ങിയവരും പങ്കെടുത്തു.

Related Articles

Back to top button