IndiaLatest

ശാന്തിഗിരി മൈസൂരു ആശ്രമത്തില്‍ സൗരോര്‍ജ പ്ലാന്റ് സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു

“Manju”

മൈസുരൂ: ശാന്തിഗിരി ആശ്രമം മൈസുരൂ ബ്രാഞ്ചില്‍ സ്ഥാപിച്ച സൗരോര്‍ജ പ്ലാന്റ് ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി 11.00 ന് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ഇന്നലെ (7/04/24) ശാന്തിഗിരി മൈസുരു ആശ്രമത്തില്‍ നടന്ന ചടങ്ങില്‍ ആശ്രമം ബ്രാഞ്ച് ഹെഡ് സ്വാമി പ്രണവശുദ്ധന്‍ ജ്ഞാനതപസ്വി അധ്യക്ഷത വഹിച്ചു. കാവേരി നദീ തീരത്ത് സ്ഥിതി ചെയ്യുന്ന ശാന്തിഗിരി ആശ്രമത്തിന്റെ മൈസൂരു ബ്രാഞ്ചിലെ 1,500 ചതുരശ്ര അടിയുള്ള പ്രാര്‍ത്ഥനാലയത്തിന്റെ മുകളിലാണ് സോളാര്‍ പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്.

തലശ്ശേരി യൂണിറ്റ് വിശ്വസാംസ്‌കാരിക നവോത്ഥാനകേന്ദ്രം മധുസൂദനന്‍ കെ എം, മൈസുരൂ ആശ്രമം കോര്‍ഡിനേഷന്‍ കമ്മിറ്റി കാര്‍ത്ത്യായനി എന്‍, മൈസൂര്‍ യൂണിറ്റ് മാതൃണ്ഡലം ഡെപ്യൂട്ടി കണ്‍വീനര്‍ ഗുരുപ്രീതി ആര്‍, തലശ്ശേരി യൂണിറ്റ് മാതൃമണ്ഡലം കണ്‍വീനര്‍ സന്ധ്യ പി എന്നിവര്‍ സംസാരിച്ചു. അന്‍പതോളം കണ്ണൂര്‍ മാതൃമണ്ഡലം പ്രവര്‍ത്തകരും ചടങ്ങില്‍ സംബന്ധിച്ചു.

നിലവില്‍ ആശ്രമത്തിന് വൈദ്യുതി സംവിധാനമില്ല, ആശ്രമത്തിന്റെ പ്രവര്‍ത്തനത്തിന്റെ ആവശ്യത്തിനേക്കാള്‍ കൂടുതല്‍ ഊര്‍ജം ഇതിലൂടെ ലഭിക്കും. പരിസ്ഥിതി സൗഹാര്‍ദ്ദമായ പുനരുപയോഗ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്ന പുതിയ മാതൃകയിലുള്ള സൗരോര്‍ജ പ്ലാന്റാണ് നിര്‍മിച്ചിരിക്കുന്നത്. ഇവിടുത്തെ ഇലക്ട്രിസിറ്റി അപര്യാപ്തതയ്ക്ക് ഒരു പരിഹാരം എന്ന നിലയില്‍ ആശ്രമം ജനറല്‍ സെക്രട്ടറിയുടെ നിര്‍ദേശ പ്രകാരമാണ് പ്ലാന്റ് സ്ഥാപിക്കപ്പെട്ടത്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സി എസ് ആര്‍ ഫണ്ട് ഉപയോഗിച്ചാണ് ഈ സൗരോര്‍ജ പദ്ധതി നടപ്പിലാക്കുന്നത്. യു ടി എല്‍ സോളാര്‍ പാനല്‍ എന്ന സ്ഥാപനമാണ് സൗരോര്‍ജ പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. 15 കിലോവാട്ട് ഓഫ്ഗ്രിഡ് വൈദ്യുതി ഉത്പാദന ശേഷിയുള്ള ഈ സൗരോര്‍ജ പ്ലാന്റില്‍ നിന്നും പ്രതിമാസം 1,800 യൂണിറ്റ് വൈദ്യുതിയും ഉത്പാദിപ്പിക്കാനാവും. സ്മാര്‍ട്ട് ഇന്‍വെര്‍ട്ടര്‍ സംവിധാനത്തിലൂടെയാകും വിതരണ ലൈനിലേക്ക് വൈദ്യുതി കടത്തി വിടുക. ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 100 ശതമാനവും പ്രയോജനപ്പെടുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്.

 

Related Articles

Back to top button