വാക്സിനെടുക്കാൻ വന്നവരെ സൂചി മാത്രം കുത്തി കബളിപ്പിച്ചു
ലക്നൗ : ഉത്തർപ്രദേശിൽ കൊറോണ പ്രതിരോധ വാക്സിൻ പാഴാക്കിയ ആരോഗ്യപ്രവർത്തകയ്ക്കെതിരെ നിയമ നടപടി. ആരോഗ്യപ്രവർത്തക നിഹ ഖാനെതിരെ പോലീസ് കേസ് എടുത്തു. ജമൽപൂരിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ നഴ്സാണ് നിഹ ഖാൻ.
പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ചവറ്റു കൊട്ടയിൽ നിന്നും വാക്സിൻ നിറച്ച സിറിഞ്ചുകൾ കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് ആശുപത്രി അധികൃതർ നടത്തിയ അന്വേഷണത്തിലാണ് നിഹ വാക്സിനുകൾ പാഴാക്കിയതായി കണ്ടെത്തിയത്. വാക്സിൻ സ്വീകരിക്കാൻ എത്തുന്നവരെ ശരീരത്തിൽ സൂചി മാത്രം കുത്തി നിഹ കബളിപ്പിക്കുകയായിരുന്നു. തുടർന്ന് വാക്സിൻ നിറച്ച സിറിഞ്ചുകൾ ഇവർ ചവറ്റുകൊട്ടയിൽ ഇട്ടു. ഇത്തരത്തിൽ
29 വാക്സിൻ സിറിഞ്ചാണ് കണ്ടെത്തിയത്.
സംഭവത്തിൽ പ്രത്യേക സമിതിയെ നിയോഗിച്ചായിരുന്നു അന്വേഷണം. സമിതിയുടെ റിപ്പോർട്ട് പ്രകാരം നിഹയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു.
അതേസമയം നിഹയ്ക്കെതിരായ റിപ്പോർട്ട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടർ അഫ്രിൻ മറച്ചുവെച്ചിരുന്നു. ഇതിൽ അഫ്രിനെതിരെ നടപടി സ്വീകരിക്കാനാണ് തീരുമാനം.