HealthLatest

കേരളത്തില്‍ ചപ്പാത്തി വന്നിട്ട് 100 വര്‍ഷം; കഥ ഇതാണ്

“Manju”

മലയാളികളുടെ ഭക്ഷണ സംസ്‌കാരത്തിന്റെ ഭാഗമായ ഒരു വിഭവമാണ് ചപ്പാത്തി. അത് ചോറ് പോലെ തന്നെ ഏറെ പ്രിയ്യവുമാണ്. കഞ്ഞിയും ചോറും മാത്രം കഴിച്ച് ശീലിച്ച മലയാളി ഇടക്കെപ്പോഴോ ചപ്പാത്തിയിലേക്കും ഒരു നോട്ടമിട്ടു. ഇന്ന് പല വീടുകളിലും രാത്രി ചപ്പാത്തിയാണ് കഴിക്കാറ്. കേരളത്തില്‍ ആദ്യമായി ചപ്പാത്തി വന്നിട്ട് 100 വര്‍ഷം തികയുകയാണ്. ചപ്പാത്തിയുടെ ഈ കടന്ന് വരവിന് വൈക്കം സത്യാഗ്രഹവുമായി ബന്ധമുണ്ടെന്നതാണ് കൗതുകകരം. പഞ്ചാബില്‍ നിന്ന് എത്തിയ ലാല ലാല്‍ സിങ്, കൃപാല്‍ സിങ് എന്നിവരുടെ നേതൃത്വത്തില്‍ വൈക്കം സത്യാഗ്രഹ വേളയില്‍ 1924 ഏപ്രില്‍ 29 ന് മുതല്‍ ജൂണ്‍ 25 വപെ ഒരുക്കിയ ഭക്ഷണ ശാലയിലാണ് ചപ്പാത്തിയും ദാലും (പരിപ്പ്) കേരളത്തില്‍ ആദ്യമായി വിളമ്പിയത്. അങ്ങനെ ചപ്പാത്തിക്ക് കേരളത്തിന്റെ നാവിന്‍ തുമ്പില്‍ രുചിനിറവില്‍ ആഴ്ന്നിറങ്ങാന്‍ വൈക്കം സത്യാഗ്രഹം കാരണമായി.

കഥ നടക്കുന്നത് 1924 ലാണ്. അന്ന് കേരളത്തിലെ ദളിത് വിഭാഗം വലിയ നീതി നിഷേധത്തിലൂടെയാണ് കടന്ന് പൊയ്‌ക്കൊണ്ടിരുന്നത്. മേല്‍ജാതിക്കാരെല്ലാം സ്വതന്ത്ര്യമായി വിഹരിക്കുമ്പോള്‍ താഴ്ന്ന ജാതിയില്‍പ്പെട്ടവരെല്ലാം വഴിയില്‍ നിന്ന് മാറി 16 അടി തള്ളി നിക്കേണ്ട അവസ്ഥ. ഉടുക്കുന്ന വസ്ത്രം മുതല്‍ കഴിക്കുന്ന ഭക്ഷണത്തില്‍ വരെ വിഭാഗീയതയും വിവേചനവും. ഹൈന്ദവ വിശ്വാസികളാണെങ്കില്‍കൂടി ഇഷ്ട ദേവനെയോ ദേവതെയോ തൊഴാനായി ക്ഷേത്രത്തിനകത്ത് കയറാന്‍ ദളിതര്‍ക്ക് സാധിച്ചിരുന്നില്ല.

സവര്‍ണരല്ലാത്തവര്‍ ക്ഷേത്രത്തിനകത്ത് കടക്കുന്നത് അശുദ്ധമായാണ് കണ്ടിരുന്നത്. ഈ വിലക്ക് ലംഘിക്കുന്നവര്‍ക്ക് അതികഠിന ശിക്ഷയാകും ഏറ്റുവാങ്ങേണ്ടിവരിക. വൈക്കം ശിവക്ഷേത്രത്തിലും ഈ സമ്പ്രദായം തന്നെയാണ് നിലനിന്നിരുന്നത്. അങ്ങനെ ഈ സാമൂഹ്യ ദുരാചാരത്തെ മറികടക്കാന്‍ ജനം സംഘടിച്ചു. വൈക്യം ക്ഷേത്രം കേന്ദ്രീകരിച്ചാണ് സത്യാഗ്രഹം നടന്നത്.

യാഥാസ്ഥിതികരുടെ എതിര്‍പ്പിനെ മറികടന്ന് അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെ അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കുന്നതിനായി കേരളത്തില്‍ നടന്ന ആദ്യത്തെ ആസൂത്രിത പ്രക്ഷോഭമായിരുന്നു വൈക്കം സത്യാഗ്രഹം. ഒരു പ്രദേശത്ത് മാത്രം ഒതുങ്ങി നിന്ന പ്രക്ഷോഭം എന്നാല്‍ കേരളം മുഴുവന്‍ ആളിക്കത്തി. ദളിതര്‍ക്കൊപ്പം ക്രിസ്യന്‍-മുസ്ലീം മത വിശ്വാസികളും പുരോഗമന സവര്‍ണരും അണിനിരന്നു. അകാലി സിഖ് മതവിശ്വാസികളും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തി.

അമൃത്സറില്‍ നിന്ന് സര്‍ദാര്‍ ലാല് സിംഗിന്റെയും ബാബാ കൃപാല്‍ സിംഗിന്റേയും നേതൃത്വത്തിലുള്ള 12 അകാലികള്‍ വൈക്കത്ത് ധാന്യവുമായി എത്തി. പ്രതിഷേധക്കാരെ സഹായിക്കാനായിരുന്നു ഇത്. 1924 മെയ് 5 മുതല്‍ 7 വരെ അകാലി അടുക്കളയില്‍ പ്രതിഷേധക്കാര്‍ക്കായി അഗ്നിയെരിഞ്ഞു. 30,000 പ്രതിഷേധക്കാര്‍ക്കാണ് അകാലികള്‍ രുചികരമായ ചപ്പാത്തി വിളമ്പിയത്.

ചോര്‍ മാത്രം കഴിച്ച് ശീലിച്ച മലയാളികള്‍ ആദ്യമായി അന്ന് ഗോതമ്പ് കൊണ്ടുള്ള ചപ്പാത്തി കഴിച്ചു. മറ്റൊരു ദേശത്തെ പ്രതിഷേധത്തിന് വേണ്ടി സ്വയം മറന്ന് കേരളത്തിലെത്തിയ സിഖ് കാരെയും അവര്‍ വിളമ്പിയ പുതു രുചിയും കേരളക്കരയ്ക്ക് ഇഷ്ടപെട്ടു.

ഒടുവില്‍ പ്രതിഷേധക്കാര്‍ ആരുടേയും ആശ്രയമില്ലാതെ മുന്നോട്ട് പോകണമെന്ന മഹാത്മാഗാന്ധിയുടെ ആഹ്വാനം മാനിച്ചാണ് അകാലികള്‍ കേരളം വിട്ടത്. നൂറ് കണക്കിന് പേരാണ് അകാലികളെ യാത്ര അയക്കാന്‍ തടിച്ചുകൂടിയത്. 604 ദിവസം നീണ്ടുനിന്ന ഈ സത്യാഗ്രഹത്തിനൊടുവില്‍ 1936 ല്‍ ക്ഷേത്ര വിളമ്പരം നടന്നു.

വൈക്കം സത്യാഗ്രഹം അവിടെ അവസാനിച്ചുവെങ്കിലും അകാലികള്‍ വിളമ്പിയ ചപ്പാത്തിയെ കേരളം നെഞ്ചോട് ചേര്‍ത്തു. വര്‍ഷങ്ങള്‍ക്കിപ്പുറവും ചോറ് കഴിഞ്ഞാല്‍ വീടുകളില്‍ ഏറ്റവുമധികം വിളമ്പുന്ന ഭക്ഷണങ്ങളിലൊന്ന് ചപ്പാത്തിയാണ്.

 

Related Articles

Back to top button