റഷ്യയിലെ വാഗ്നര്‍ കൂലിപ്പട്ടാളത്തലവന്‍ യെവ്ഗിനി പ്രിഗോഷിന് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
മോസ്കോ: റഷ്യയിലെ സ്വകാര്യ പട്ടാളമായ വാഗ്നര്‍ ഗ്രൂപ്പിന്റെ തലവൻ യെവ്ഗിനി പ്രിഗോഷിൻ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.
തകര്‍ന്ന വിമാനത്തിലുണ്ടായിരുന്ന പത്തു പേരും കൊല്ലപ്പെട്ടതായാണ് വിവരം. യാത്രക്കാരുടെ പട്ടികയില്‍ പ്രിഗോഷിന്റെ പേരും ഉള്‍പ്പെട്ടിരുന്നു. റഷ്യൻ വാര്‍ത്ത ഏജൻസി ഇന്റര്‍ഫാക്സ് പ്രിഗോഷിന്റെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. സ്വകാര്യ വിമാനത്തിലുണ്ടായിരുന്ന ഏഴ് യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. മോസ്കോയുടെ വടക്ക് ട്വറിലാണ് അപകടം നടന്നത്. അപകടം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.
യുക്രെയ്നെതിരായ യുദ്ധത്തില്‍ മുന്നണിപ്പോരാളികളായിരുന്നു വാഗ്നര്‍ ഗ്രൂപ്പ്. അടുത്തിടെ റഷ്യയില്‍ പട്ടാള അട്ടിമറിക്ക് പ്രിഗോഷിൻ ശ്രമിച്ചത് രാജ്യാന്തരതലത്തില്‍ വലിയ വാര്‍ത്തയായിരുന്നു. പ്രസിഡന്റും പ്രധാനമന്ത്രിയുമായി 23 വര്‍ഷമായി അധികാരത്തിലിരിക്കുന്ന വ്ലാഡിമിര്‍ പുട്ടിന് കനത്ത പ്രഹരമായിരുന്നു സ്വകാര്യ സൈന്യമായ വാഗ്നര്‍ ഗ്രൂപ്പ് സ്വന്തം രാജ്യത്തിനെതിരെ തിരിഞ്ഞ സംഭവം. തലസ്ഥാനമായ മോസ്കോയ്ക്ക് 200 കിലോമീറ്റര്‍ അടുത്തെത്തിയ ശേഷമാണ് ഒത്തുതീര്‍പ്പു ചര്‍ച്ചകളുടെ ഫലമായി കൂലിപ്പട്ടാളം പിന്തിരിഞ്ഞത്.
അതേസമയം, ഇവര്‍ സഞ്ചരിച്ചിരുന്ന ജെറ്റ് വിമാനം റഷ്യൻ വ്യോമപ്രതിരോധ സേന, മോസ്കോയുടെ വടക്ക് ട്വര്‍ പ്രദേശത്ത് വെടിവച്ചിട്ടതാണെന്ന് വാഗ്നര്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട ടെലഗ്രാം ചാനല്‍ ഗ്രെ സോണ്‍ റിപ്പോര്‍ട്ട് ചെയ്തു. 2014ല്‍ രൂപീകരിക്കപ്പെട്ട റഷ്യയുടെ കൂലിപ്പട്ടാളമാണ് വാഗ്നര്‍. വിദേശത്തെ സൈനിക നടപടിക്ക് റഷ്യ ഉപയോഗിക്കുന്ന കൂലിപ്പട്ടാളമാണ് ഇവര്‍. 250 പേരുമായി തുടങ്ങിയ സംഘം എട്ടുവര്‍ഷം കൊണ്ട് അമ്ബതിനായിരത്തോളം അംഗങ്ങളുള്ള വലിയ സംഘമായി മാറി. പിന്നീട് പുടിനെതിരേ വാഗ്നര്‍ ഗ്രൂപ്പ് തിരിഞ്ഞു.