ചന്തിരൂര്‍: കുമര്‍ത്തുപടി ക്ഷേത്രസന്നിധിലെ ആലിന്‍ ചുവട്ടില്‍ നനുത്ത മണ്ണില്‍ അവര്‍ ധ്യാനനിരതരായി. ദൈവത്തിന്റെ ഇശ്ച എന്താണോ അതു നടപ്പിലാകാന്‍ ഒരു മൌന പ്രാര്‍ത്ഥന.
അവധൂതയാത്രയിലെ അനര്‍ഘ നിമിഷങ്ങളായിരുന്നു ഇത്. എറണാകുളം പാലാരിവട്ടം ബ്രാഞ്ചില്‍ നിന്നും യാത്ര തിരിച്ച് വൈകുന്നേരം നാലു മണിയോടെ അവധൂതയാത്ര ഗുരുവിന്റെ കുടുംബക്ഷേത്രമായ കുമര്‍ത്തുപടിയിലെത്തി. ഇവിടെ നിന്നാണ് ഗുരുവിന് ആദ്യമായി ഒരു ദൈവവാക്ക് ഒരു അശരീരിയായി ലഭിക്കുന്നത്.
കുട്ടിക്കാലത്ത് അമ്മയോടും അമ്മൂമ്മയോടുമൊപ്പം ക്ഷേത്രത്തില്‍ വരാറുണ്ടായിരുന്ന ഗുരുവിന് പലപ്പോഴും അവിടെ നിന്നും തിരികെ വീട്ടിലേക്ക് പോകണമെന്ന് തോന്നിയിരുന്നില്ല. തന്റെ ഹൃദയാന്തര്‍ഭാഗത്തുണ്ടായിരുന്ന പ്രകാശരൂപത്തോട് മാത്രം സംസാരിച്ചിരുന്ന കരുണന്‍ കുഞ്ഞെന്ന ബാലന് സംസാരശേഷിയില്ലെന്നാണ് പലരും അന്ന് കരുതിയിരുന്നത്. തന്റെയുളളിലെ പ്രകാശത്തോട് മാത്രം സംവദിച്ചിരുന്ന ഗുരുവിന് ഒരിക്കല്‍ ഇക്കാര്യം അമ്മൂമ്മയോട് പറയണമെന്ന് തോന്നലുണ്ടാകുന്നത് കുമര്‍ത്തുപടി ക്ഷേത്രത്തില്‍ വെച്ചാണ്. എന്നാല്‍ ഈ ചിന്ത മനസ്സിലുദിച്ച ഉടന്‍ “നീ ഇപ്പോള്‍ അതിവരോട് പറയണ്ട” എന്ന വാക്ക് അശരീരിയായി ലഭിക്കുകയായിരുന്നു. ഗുരുവിന്റെ ആത്മീയവഴിയില്‍ ഏറെ നിര്‍ണ്ണായകമായ ഈ അനുഭവം ഗുരു പല തവണ ശിഷ്യന്‍മാരോട് പങ്കുവെച്ചിട്ടുണ്ട്.
ഗുരുവിന്റെ ആദിസങ്കല്‍പ്പലയനദിനമായ നവഒലി ജ്യോതിര്‍ദിനത്തോടനുബന്ധിച്ച് നടക്കുന്ന അവധൂതയാത്രയിലെ സുപ്രധാന ഇടമായി കുമര്‍ത്തുപടി ക്ഷേത്രം മാറി. ക്ഷേത്രസന്നിധില്‍ വലം വെച്ച് പ്രാര്‍ത്ഥിച്ച ശേഷം യാത്രസംഘത്തോട് ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി കുടുംബക്ഷേത്രത്തില്‍ വെച്ച് ഗുരുവിനുണ്ടായ അനുഭവങ്ങളെക്കുറിച്ചും അവധൂതയാത്രയുടെ പ്രാധാന്യത്തെക്കുറിച്ചും വിശിദമായി വിവരിച്ചു.