![](https://i0.wp.com/santhigirinews.org/wp-content/uploads/2024/05/vizhinjam.jpg?resize=623%2C350&ssl=1)
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ ബ്രേക്ക് വാട്ടർ നിർമ്മാണം ലോകവിസ്മയമാകുന്നു. കപ്പലുകള്‍ക്ക് കൂറ്റൻ തിരമാലകളുടെ ശല്യമില്ലാതെ നങ്കൂരമിടുന്നതിനും സുരക്ഷിതമായി കണ്ടെയ്നറുകള്‍ ഇറക്കുന്നതിനും കയററുന്നതിനും ഒരു തടാകം പോലെ സൗകര്യമൊരുക്കുന്നതാണ് ബ്രേക്ക് വാട്ടർ. കടലിന്റെ അടിത്തട്ടില്‍ നിന്നും കൂറ്റൻ പാറകള്‍ നിരത്തി ഒരു മതിലു പോലെ നിർമ്മിച്ച് ഉപരിതലത്തില്‍ അക്രോപോടുകള്‍ നിരത്തിയാണ് നിർമ്മാണം.
20 മീറ്റർ താഴ്ചയിലും സമുദ്രനിരപ്പില്‍ നിന്ന് 7.5 മീറ്റർ ഉയരത്തിലുമാണ് ബ്രേക്ക് വാട്ടർ നിർമ്മിക്കുന്നത്. ബ്രേക്ക്‌വാട്ടറിന്റെ മുകളില്‍ 10 മീറ്റർ വീതിയും കടലിന്റെ അടിയില്‍ 100 മീറ്റർ മുതല്‍ 120 മീറ്റർ വരെ വീതിയും ഉണ്ട്. ആദ്യഘട്ടത്തില്‍ 2959മീറ്റർ നീളമുള്ള ബ്രേക്ക്‌വാട്ടറാണ് പൂർത്തിയാകുന്നത്.20 മീറ്ററില്‍ കൂടുതല്‍ ആഴമുള്ള കടലില്‍ ഇത്തരമൊരു ഭീമാകാരമായ നിർമ്മിതി ലോകത്ത് വളരെ പ്രയാസകരവും അപൂർവവുമാണ്.
നൂറ്റി ഇരുപത് മീറ്റർ വീതിയില്‍ തുടങ്ങി പത്ത് മീറ്റർ വീതിയില്‍ അവസാനിക്കുന്ന ഇരുപത്തിഏഴര മീറ്റർ ഉയരമുള്ള ഒരു മതില്‍ മൂന്ന് കിലോമീറ്റർ നീളത്തില്‍ സമുദ്രത്തില്‍ നിർമ്മിക്കുന്നതിന് സമാനം. ചുരുക്കിപ്പറഞ്ഞാല്‍ വളരെ വലിയ ഒരു എഞ്ചിനീയറിംഗ് വിസ്മയമാണ് വിഴിഞ്ഞത്ത് പൂർത്തിയായിക്കൊണ്ടിരിക്കുന്നത്.
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യഘട്ടത്തില്‍ ആവശ്യമായ ക്രെയിനുകളുമായി എത്തുന്ന അവസാന കപ്പല്‍ ഷെൻഹുവ 34 കഴിഞ്ഞവാരം തുറമുഖത്തെത്തിയിരുന്നു. രണ്ട്ഷിപ്പ് ടു ഷോർ ക്രെയിനുകളും 3 കാന്റിട്രി ക്രെയിനുകളുമാണ് എത്തിയത്. ഇതോടെ ആദ്യ ഘട്ടത്തില്‍ ആവശ്യമുള്ള 32 ക്രെയിനുകളും പൂർത്തിയായി.
ജൂണ്‍ 15നുശേഷം ലോകത്തില്‍ നിലവിലുള്ള ഏറ്റവും ശേഷി കൂടിയ കപ്പല്‍, കണ്ടെയ്നറുകളുമായി വിഴിഞ്ഞത്തെത്തും. ഇതോടനുബന്ധിച്ചുള്ള അവസാനവട്ട ജോലികള്‍ പുരോഗമിക്കുകയാണ്.