IndiaLatest

നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ വിറ്റത് ആറ് ലക്ഷത്തിന്; 48 മണിക്കൂര്‍ മുന്‍പേ ചോര്‍ന്നു; ടെലഗ്രാമിലും ഡാര്‍ക് വെബിലും

“Manju”

ന്യൂഡല്‍ഹി: നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ചൊവ്വാഴ്ച നടത്തിയ യുജിസി നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ 48 മണിക്കൂര്‍ മുന്‍പ് ചോര്‍ന്നെന്ന് സിബിഐ കണ്ടെത്തല്‍. പരീക്ഷയുടെ ചോദ്യപേപ്പര്‍ ടെലഗ്രാമിലും ഡാര്‍ക് വെബിലും വന്നതായും ആറ് ലക്ഷം രൂപയ്ക്കാണ് വിറ്റതെന്നും സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. ചോദ്യപേപ്പര്‍ ലീക്കായെന്ന പരാതിയെ തുടര്‍ന്ന് നെറ്റ് പരീക്ഷ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.

എന്നാല്‍ എവിടെ വച്ചാണ് ചോര്‍ന്നതെന്ന് കണ്ടെത്താനായിട്ടില്ലെന്ന് സിബിഎ പറയുന്നു. വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചില പരീശീലന കേന്ദ്രങ്ങള്‍ക്ക് പങ്കുണ്ടെന്നും അതിന്റെ ഉടമസ്ഥര്‍ നീരിക്ഷണത്തിലാണെന്നും സിബിഐ പറയുന്നു. പരീക്ഷയുടെ ചോദ്യപ്പേര്‍ 48 മണിക്കൂര്‍ മുന്‍പേ ടെലഗ്രാമിലും ഡാര്‍ക് വെബിലും വന്നതായി കണ്ടെത്തിയെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

നെറ്റ് പരീക്ഷയിലെ ക്രമക്കേട് കണ്ടെത്താനുള്ള അന്വേഷണം കഴിഞ്ഞ ദിവസം വിദ്യാഭ്യാസമന്ത്രാലയം സിബിഐക്ക് വിട്ടിരുന്നു. രാജ്യത്തെ 1205 കേന്ദ്രങ്ങളില്‍ നടന്ന പരീക്ഷ 11.21 ലക്ഷം പേരാണ് എഴുതിയത്. ‘നെറ്റ്’ യോഗ്യത ഇത്തവണ മുതല്‍ പിഎച്ച്ഡി പ്രവേശനത്തിനും പരിഗണിക്കുമെന്നതിനാല്‍ പരീക്ഷയ്ക്കു പ്രാധാന്യമേറിയിരുന്നു. 2018 മുതല്‍ ഓണ്‍ലൈനായിരുന്ന പരീക്ഷ ഇക്കുറി വീണ്ടും ഓഫ്‌ലൈന്‍ രീതിയിലേക്കു മാറ്റിയിരുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഇന്ത്യന്‍ സൈബര്‍ ക്രൈം കോഓര്‍ഡിനേഷന്‍ സെന്ററിനു കീഴിലെ നാഷനല്‍ സൈബര്‍ ക്രൈം ത്രെറ്റ് അനലിറ്റിക്‌സ് യൂണിറ്റാണ് പരീക്ഷയില്‍ ക്രമക്കേട് നടന്നെന്ന സൂചനകള്‍ കൈമാറിയത്. ഇവ വിലയിരുത്തി പരീക്ഷ റദ്ദാക്കാന്‍ കേന്ദ്രം തീരുമാനിക്കുകയായിരുന്നു.

 

Related Articles

Back to top button