ആഴക്കടലിൽ കണ്ടെയ്നറുകൾ ഒഴുകി നടക്കുന്നു
ലണ്ടൻ: കണ്ടെയ്നറുകൾ കപ്പലിൽ അയച്ചാലും സുരക്ഷിതമല്ലെന്ന തെളിവുകളുമായി വിവിധ രാജ്യങ്ങളുടെ തീര രക്ഷാ സേനകൾ. കഴിഞ്ഞ ഒരു മാസത്തിനിടെ നൂറിലേറെ കണ്ടെയ്നറുകളാണ് വിവിധ സമുദ്രമേഖലകളിലായി കണ്ടെത്തിയത്. കണ്ടെയ്നറുകൾ കടലിൽ നിന്നും തിരികെ എടുക്കുന്നത് അപൂർവ്വമായതിനാൽ കോടികളുടെ നഷ്ടമാണ് കയറ്റുമതി മേഖലകളിൽ ഉണ്ടാകുന്നത്. ഒപ്പം കടലിൽ വീഴുന്നത് മൂലം ജലജീവികളുടെ നാശവും പരിസ്ഥിതി നാശവും ഒരു പോലെ സംഭവിക്കുന്നതായും അന്വേഷണത്തിൽ ബോധ്യപ്പെടുകയാണ്.
ആഗോളതലത്തിലെ കണ്ടെയ്നർ ഭീമന്മാരായ മെർസെകിന്റെ മാത്രം ഒരു കപ്പലിൽ നിന്നും 750 കണ്ടെയ്നറുകൾ ചൈനാ കടലിൽ കഴിഞ്ഞമാസം വീണു. 13000 കണ്ടെയ്നറുകൾ കയറ്റാനാകുന്ന പടുകൂറ്റൻ കപ്പിൽ നിന്നാണ് കണ്ടെയ്നറുകൾ പെസഫിക് മേഖലയിലെ തിരയിൽപെട്ട് കടലിൽ വീണ് നഷ്ടമായത്. കഴിഞ്ഞ നവംബറിൽ ഒഷ്യൻ നെറ്റ്വർക്ക് എക്സ്പ്രസ്സ് എന്ന കമ്പനിയുടെ കപ്പലിലെ 2000 കണ്ടെയ്നറുകൾ ചുഴലിക്കാറ്റിൽ കപ്പൽ ചരിഞ്ഞതോടെ നഷ്ടമായി. സിംഗപ്പൂരി ലേക്ക് പോകേണ്ട കപ്പൽ ഒടുവിൽ ജപ്പാൻ തീരത്ത് യാത്ര മതിയാക്കി. അതാത് രാജ്യങ്ങളുടെ തുറമുഖ വകുപ്പുകളാണ് നിയമം മൂലം കപ്പലിന്റെ വാഹക ശേഷി നിയന്ത്രിക്കേണ്ടതെന്നും നാവികസേനകൾ പറയുന്നു.