International
ജപ്പാനിൽ ശക്തമായ ഭൂചലനം ; 150 ഓളം പേർക്ക് പരിക്ക്
ഫുകുഷിമ : വടക്കു കിഴക്കൻ ജപ്പാനിൽ ശക്തമായ ഭൂചലനം . 150ലേറെ പേർക്ക് പരിക്കേറ്റു. റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് വാർത്താ ഏജൻസിയായ ക്യോഡോയെ ഉദ്ധരിച്ച് സ്പുട്നിക് റിപ്പോർട്ട് ചെയ്തു.
ചിബ, കനഗാവ, സെയ്താമ , ഫുകുഷിമ, മിയാഗി തുടങ്ങിയ സ്ഥലങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട് . രാജ്യ തലസ്ഥാനമായ ടോക്യോ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ ഭൂചലനമനുഭവപ്പെട്ടു.
അതേ സമയം ആർക്കും ജീവഹാനി സംഭവിച്ചതായി റിപ്പോർട്ടില്ലെന്നും പ്രധാനമന്ത്രി യോഷിഹിദെ സുഗ പറഞ്ഞു. വരും ആഴ്ചകളിൽ തുടർചലനങ്ങൾ ഉണ്ടാകാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ശക്തമായ ഭൂചലനമാണെങ്കിലും സുനാമി മുന്നറിയിപ്പില്ല. ഭൂചലനത്തെ തുടർന്ന് വൈദ്യുതി, ജല വിതരണം വിച്ഛേദിക്കുകയും വൈദ്യുതി ട്രെയിനുകളുടെ പ്രവർത്തനം നിർത്തിവയ്ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസവും ജപ്പാനിൽ വൻ ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയിരുന്നു.