International
ചൈനീസ് വാക്സിൻ വേണ്ട; ഇന്ത്യൻ വാക്സിൻ മതി : ശ്രീലങ്ക
ന്യൂഡൽഹി: ചൈനയുടെ കൊറോണ വാക്സിനെതിരെ ശ്രീലങ്ക രംഗത്ത്. സിനോഫാം വാക്സിൻ തത്ക്കാലം വേണ്ടെന്ന് ശ്രീലങ്ക അറിയിച്ചു. ഇതിന് പകരം ഇന്ത്യയുടെ കൊവിഷീൽഡ് വാക്സിന്റെ 13 മില്യൺ ഡോസുകൾക്ക് ശ്രീലങ്ക ഓർഡർ നൽകുകയും ചെയ്തു.
സിനോഫാം വാക്സിനുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകാൻ ചൈന തയ്യാറാകാതിരുന്നതോടെയാണ് ശ്രീലങ്ക തീരുമാനം കടുപ്പിച്ചത്. ചൈനീസ് വാക്സിൻ നിർണായകമായ മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയൽ പൂർത്തിയാക്കിയിട്ടില്ല. വാക്സിനുമായി ബന്ധപ്പെട്ട് ആവശ്യമായ വിവരങ്ങളും ലഭ്യമാകാത്ത സാഹചര്യത്തിലാണ് ചൈനീസ് വാക്സിൻ തത്ക്കാലം വേണ്ടെന്ന തീരുമാനം എടുത്തതെന്ന് ക്യാബിനറ്റ് വക്താവ് ഡോ.രമേഷ് പതിരണ അറിയിച്ചു.
സിനോഫാം വാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചിട്ടില്ല. ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണത്തിലുള്ള ചൈനീസ് വാക്സിന് അനുമതി ലഭിക്കാൻ ഇനിയും സമയം ആവശ്യമായി വരുമെന്നും അതിനാൽ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ വാക്സിനുമായി മുന്നോട്ടുപോകാമെന്നുമാണ് ശ്രീലങ്കയുടെ തീരുമാനം. നേരത്തെ, 5,00,000 വാക്സിൻ ഡോസുകൾ ഇന്ത്യ ശ്രീലങ്കയ്ക്ക് സമ്മാനമായി നൽകിയിരുന്നു.